കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി വിദ്യാർത്ഥിനിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ടിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതിലും ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം തടയുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് സുപ്രീംകോടതി വിമർശനം ഉന്നയിച്ചിരുന്നു.
ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ബംഗാൾ സർക്കാരും ഇന്ന് സമർപ്പിക്കും. ഈ മാസം 13നാണ് ബലാത്സംഗ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയത്. ആർജി കാർ മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്‌ച്ചകൾ ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്നതിൽ ആശുപത്രി അധികൃതർക്കും, ആശുപത്രിയുടെ മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷും അനാസ്ഥ കാണിച്ചതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കാണാൻ മൂന്ന് മണിക്കൂറോളം സമയം മാതാപിതാക്കൾ കാത്തിരിക്കേണ്ടി വന്നു. അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര അനാസ്ഥയാണിതെന്ന് സുപ്രീംകോടതി വിമർശിച്ചു.
ആരോഗ്യ രംഗത്ത് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ നിർദ്ദേശിക്കുന്നതിനായി കോടതി പത്തംഗ സംഘത്തിനും രൂപം നൽകിയിട്ടുണ്ട്. അതേസമയം നാഷണൽ ടാസ്‌ക് ഫോഴ്‌സ് നൽകുന്ന ശുപാർശകൾ നടപ്പിലാക്കുന്നത് വരെ ഡോക്ടർമാർക്ക് ഇടക്കാല സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ സുപ്രീംകോടതിയിൽ ഹർജി നൽകി. ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പ്രവേശന കവാടങ്ങളിൽ ഉൾപ്പെടെ സിസിടിവികൾ സ്ഥാപിക്കണം എന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വച്ചിരിക്കുന്നത്.















