ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഡൽഹി പൊലീസിൽ സൈബ്രർ ക്രൈം പരാതി. തട്ടിപ്പ് നടത്താൻ ശ്രമിച്ച് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് പരാതി നൽകിയത്.
സുപ്രീംകോടതിയുടെ സുരക്ഷാ വിഭാഗം ചീഫ് ജസ്റ്റിസിന്റെ പരാതി ലഭിച്ചതിന് പിന്നാലെ സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിൽ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. ചീഫ് ജസ്റ്റിസിന്റെ പേരും ചിത്രവും തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. കൈലാഷ് മേഘ്വാൾ എന്ന വ്യക്തിയോട് പണം ചോദിക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
കൊളീജിയം മീറ്റിംഗിൽ അത്യാവശ്യമായി പോകേണ്ടതുണ്ടെന്നും, ഇതിനായി ക്യാബ് ബുക്ക് ചെയ്യുന്നതിന് 500 രൂപ നൽകാമോ എന്നുമാണ് തട്ടിപ്പുകാരൻ ചോദിക്കുന്നത്. കൊണാട്ട് പ്ലേസിൽ കുടങ്ങി പോയതിനാലാണ് പണം ആവശ്യപ്പെടുന്നതെന്നാണ് ഇയാൾ പറയുന്നത്. സുപ്രീംകോടതിയിൽ എത്തിയാലുടൻ പണം തിരികെ നൽകാമെന്നും കൈലാഷിന്, തട്ടിപ്പ് നടത്തുന്ന വ്യക്തി ഉറപ്പ് കൊടുക്കുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ മാർച്ചിൽ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടിയ സംഭവത്തിൽ 42കാരനായ അയൂബ് ഖാൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ആഡംബര കാറുകളും ഫോണുകളും വിൽക്കാനുണ്ടെന്ന വ്യാജേന രണ്ട് പേരെ കബളിപ്പിച്ച് ഇയാൾ 4 ലക്ഷം രൂപയാണ് അയൂബ് ഖാൻ തട്ടിയെടുത്തത്. പൊലീസിന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ തിരിച്ചറിയിൽ കാർഡുകളും അയൂബിൽ നിന്ന് പിടിച്ചെടുത്തിരുന്നു. സമാനമായ രീതിയിൽ നാലിടങ്ങളിൽ കൂടി ഇയാൾ തട്ടിപ്പ് നടത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആളുകളെ പറ്റിച്ച് കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.















