ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശ കേസിൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ നൽകി ഹർജി തള്ളി ഡൽഹി ഹൈക്കോടതി. 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യംവെച്ച് നടത്തിയ അധിക്ഷേപ പരാമർശത്തിന്മേൽ ബിജെപി നേതാവ് രാജീവ് ബബ്ബാർ നൽകിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മോദിയെ തേളിനോടുപമിച്ച തരൂരിന്റെ പ്രസ്താവന വൻ വിവാദത്തിന് വഴിവച്ചിരുന്നു. നടപടികൾ റദ്ദാക്കുന്നതിന് യാതൊരു കാരണവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.
ജസ്റ്റിസ് അനൂപ് കുമാർ മെൻഡിരട്ട അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ക്രിമിനൽ നടപടികൾ സ്‌റ്റേ ചെയ്‌ത 2020 ഒക്‌ടോബർ 16 ലെ ഇടക്കാല ഉത്തരവ് റദ്ദാക്കിയ കോടതി കക്ഷികളോട് സെപ്റ്റംബർ 10 ന് വിചാരണ കോടതിയിൽ ഹാജരാകാനും നിർദ്ദേശം നൽകി.
2018 ൽ ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് ശശി തരൂർ മോദിയെ “ശിവലിംഗത്തിൽ ഇരിക്കുന്ന തേൾ” എന്ന് വിശേഷിപ്പിച്ചത്. സംഭവം വിവാദമായതിനുപിന്നാലെ താൻ മറ്റൊരു നേതാവിന്റെ പരാമർശം ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്ന് കോൺഗ്രസ് നേതാവ് ന്യായികരിക്കാൻ ശ്രമിച്ചു. എന്നാൽ ബിജെപി കേസുമായി മുന്നോട്ടുപോവുകയായിരുന്നു. കോൺഗ്രസ് നേതാവിന്റെ പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് പരാതി നൽകിയത്.
കേസിൽ 2019 ൽ കോടതി തരൂരിന് ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരൻ നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ തന്നെ പ്രതിയാക്കി സമൻസയച്ച ഉത്തരവ് റദ്ധാക്കണമെന്നും 2018 ലെ പരാതി തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടാണ് തരൂർ വീണ്ടും കോടതിയെ സമീപിച്ചത്.















