ജയ്‌പൂർ: രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിയിൽ പതാക താഴ്‌ത്തൽ ചടങ്ങ് ആരംഭിക്കാൻ ബിഎസ്എഫ്. പഞ്ചാബിലെ അമൃത്സറിലുള്ള വാഗാ അതിർത്തിയിൽ ദിവസവും നടത്തുന്ന പതാക താഴ്‌ത്തൽ ചടങ്ങിന്റെ മാതൃകയിലാണ് ജയ്സാല്മീറിലെ അതിർത്തിയിലും പതാക താഴ്‌ത്തൽ നടക്കുക. ഇതിനായി തനോത് റായ് മാതാ ക്ഷേത്ര സമുച്ചയത്തിൽ 1,000 പേർക്ക് ഇരിക്കാവുന്ന ഒരു ആംഫി തീയേറ്റർ നിർമ്മാണത്തിലാണ്.
ഇനിമുതൽ ഉദ്യോഗസ്ഥർ ഒട്ടക പ്രദർശനത്തിനും മറ്റ് പരിപാടികൾക്കുമൊപ്പം എല്ലാ വൈകുന്നേരവും ഇന്ത്യൻ പതാക താഴ്‌ത്തുമെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ യോഗേന്ദ്ര സിംഗ് റാത്തോഡ് പറഞ്ഞു. എന്നാൽ വാഗയിലേത് പോലെ പാകിസ്താന്റെ ഭാഗത്ത് അത്തരമൊരു ചടങ്ങ് ഉണ്ടാകില്ല.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങുകൾക്കായി 2021 ലാണ് രാജസ്ഥാനിലെ തനോത്തിൽ ബാബ്ലിയൻ ബോർഡർ പോസ്റ്റ് നിർമ്മിച്ചത്. അതിർത്തി ടൂറിസം പദ്ധതിയുടെ കീഴിൽ ഇവിടെ സ്റ്റേഡിയം, വാച്ച് ടവർ, സെൽഫി പോയിന്റുകൾ എന്നിവയും നിർമ്മിച്ചിരുന്നു.
ബോർഡർ ടൂറിസം സംരംഭത്തിന് കീഴിൽ തനോത്തിലെ വികസന പ്രവത്തനങ്ങൾക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം കഴിഞ്ഞ വർഷം 17.67 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ 70% ജോലികളും ബിഎസ്എഫ് പൂർത്തിയാക്കി. വിനോദ സഞ്ചാരികൾക്കായി എളുപ്പത്തിൽ ലഭ്യമാകുന്ന ഓൺലൈൻ ഇ-പാസ് സംവിധാനവും ബിഎസ്എഫ് അവതരിപ്പിച്ചു.















