കഴിഞ്ഞ രണ്ട് ദിവസമായി ലഡാക്കിലെ ലേയിൽ HIM-DRONE-A-THON 2 പരിപാടി നടക്കുകയാണ്. ഉയർന്ന പ്രതലങ്ങളിൽ സൈനികർ എങ്ങനെയാണ് പ്രതിരോധം തീർക്കുന്നതെന്ന് മനസിലാക്കാനും സാങ്കേതികവിദ്യകളുടെ മികവുകൾ പര്യവേക്ഷണം ചെയ്യാനും അവസരം നൽകുന്ന പരിപാടിയാണ് നടക്കുന്നത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (ഫിക്കി) സഹകരിച്ചാണ് സൈന്യം പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. നിരീക്ഷണം, ലോജിസ്റ്റിക്‌സ്, പ്രിസിഷൻ സ്‌ട്രൈക്കുകൾ, ആശയവിനിമയം തുടങ്ങി വിവിധ മേഖലകളിൽ ഡ്രോണുകൾ ഇന്ന് അവിഭാജ്യഘടകമാണ്. ഡ്രോണുകളുടെ ഫലപ്രാപ്തി സൈനിക പ്രവർത്തനങ്ങളിൽ നിർണായകമാണ്. ഇതി പരിഗണിച്ചാണ് സൈന്യം ലേയിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള ഡ്രോൺ നിർമാതാക്കൾ ഇതിൽ പങ്കെടുത്തു.
തങ്ങളുടെ ഡ്രോണുകളിൽ ചൈനീസ് നിർമിത ഘടകങ്ങൾ ഇല്ലെന്നും ആത്മനിർഭർ ഭാരതത്തിനായി പരിശ്രമിക്കുകയാണെന്നും ഡ്രോൺ നിർമാതാക്കൾ വ്യക്തമാക്കി. ഇന്ത്യയുടെ നിർമാണ ആവാസവ്യവസ്ഥ ശക്തിപ്രാപിച്ചു. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ഈഗിൾ കിറ്റ് ഇതിനോടകം തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും ചെറിയ ഫ്ലൈറ്റ് കൺട്രോളർ യൂണിറ്റാണിത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ധാരണപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് ഡ്രോൺ വെണ്ടറായ വെക്ടർവിൻസ് മാനേജിംഗ് ഡയറക്ടർ പറഞ്ഞു. സ്വന്തമായി ഘടകങ്ങളും സംവിധാനങ്ങളും നിർമിക്കാന ഇത് തങ്ങളെ പ്രാപാതമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന നിലവാരത്തിൽ ഫലപ്രാപ്തി നേടാൻ തങ്ങളുടെ ഉപകരണങ്ങൾക്ക് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ പങ്കെടുത്തവരുടെ നൂതന ആസ?ങ്ങളെ സൈന്യം ആദരിച്ചു. ലോജിസ്റ്റിക്‌സ്, എഫ്‌പിവി വിഭാഗങ്ങളിലെ വിജയികൾക്ക് പ്രത്യേക അംഗീകാരം നൽകി. ഭാവി സൈനിക പ്രവർത്തനങ്ങളിൽ ഡ്രോൺ സാങ്കേതികവിദ്യ വഹിക്കുന്ന പ്രധാന പങ്ക് എടുത്തുകാണിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.















