മൂവാറ്റുപുഴ: ഫുട്‌ബോൾ ടൂർണമെന്റിനിടെയുണ്ടായ തർക്കത്തിന്റെ പേരിൽ വടിവാളുമായി എത്തി ലീഗ് നേതാവിന്റെ മകന്റെ ഭീഷണി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ മാറാടിയിലായിരുന്നു സംഭവം. ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം പി.എ അമീറിന്റെ മകൻ ഹാരിസ് ആണ് കുട്ടികളുടെ മത്സരത്തിനിടെ വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
പ്രദേശത്തെ ഒരു ക്ലബ്ബാണ് 17 വയസിൽ താഴെയുളള സ്‌കൂൾ കുട്ടികളുടെ ഒരു ദിവസത്തെ ടൂർണമെന്റ് സംഘടിപ്പിച്ചത്. കുറച്ച് ടീമുകൾ മാത്രമായിരുന്നു പങ്കെടുത്തത്. എന്നാൽ ഇതിനിടെ തർക്കമുണ്ടാകുകയും ഉന്തിലേക്കും തളളിലേക്കും എത്തുകയും ചെയ്തു. ഇതിൽ ഹാരിസിന്റെ മകനും ഉൾപ്പെട്ടിരുന്നു. ഇതറിഞ്ഞാണ് കാറിൽ രോഷാകുലനായി വടിവാളുമായി ഹാരിസ് ഗ്രൗണ്ടിലേക്ക് എത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് ആയുധ നിയമപ്രകാരം കേസെുക്കുകയായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് നൽകിയ പരാതിയിൽ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്തിനാണ് വടിവാൾ സൂക്ഷിച്ചതെന്ന് അടക്കമുളള കാര്യങ്ങൾ ചോദിച്ചറിയും.
ഗ്രൗണ്ടിനോട് ചേർന്ന് ഉയർന്ന് കിടക്കുന്ന റോഡ് വക്കിൽ നിന്ന് താഴെ ഗ്രൗണ്ടിൽ നിൽക്കുകയായിരുന്നവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടികളും മുതിർന്നവരും അടക്കം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വടിവാൾ പലതവണ ആളുകൾക്ക് മുൻപിലേക്ക് നീട്ടിപ്പിടിച്ച് ഹാരിസ് ആക്രോശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
വെട്ടുമെന്ന് ഉൾപ്പെടെ ഹാരിസ് ഭീഷണിപ്പെടുത്തിയതായി സംഭവത്തിന് സാക്ഷികളായിരുന്നവർ പറഞ്ഞു.















