കൊല്ലം: 71-ന്റെ നിറവിൽ മാതാ അമൃതാനന്ദമയി. ജന്മദിനത്തിൽ വയനാട്ടിലെ ദുരന്ത മേഖലയ്‌ക്ക് സാങ്കേതിക പുനരധിവാസ സഹായമായി 15 കോടി രൂപ നൽകും. അമൃത സർവകലാശാലയുടെ സഹായത്തോടെ ഉരുൾപൊട്ടൽ സാധ്യതയുുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം. ആഘോഷങ്ങൾ ഒഴിവാക്കിയാണ് പുനരധിവാസ സഹായം നൽകുന്നതെന്ന് മഠം ഉപാധ്യാക്ഷൻ സ്വാമി അമൃത സ്വരൂപാനന്ദപുരി വ്യക്തമാക്കി.
അമ്മയുടെ നിർദ്ദേശാനുസരണം വയനാട്ടിലെ മേപ്പാടി, പൊഴുതന, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിൽ അമൃത സർവകലാശാലയിലെ വിദഗ്ധ സംഘം പഠനം നടത്തിയിരുന്നു. പത്തോളം സ്ഥലങ്ങളിൽ ഇനിയും പഠനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അമൃത സർവകലാശാലയിലെ ഗവേഷണങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയതാണ് ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം. നിലവിൽ മൂന്നാറിലും സിക്കിം, വടക്ക്-കിഴക്കൻ ഹിമാലയ പർവത മേഖലകളിലും ഇത് സ്ഥാപിച്ചിട്ടുണ്ട്.
ഭൂമിയുടെയും മണ്ണിന്റെയും ഘടന വിദഗ്ധ സംഘം പഠിച്ച് സ്ഥാപിക്കുന്ന സെൻസറുകളാണ് മുന്നറിയിപ്പുകൾ നൽകുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രീകൃത കൺട്രോൾ റൂം സർവകലാശാല ക്യാമ്പസിൽ സജ്ജമാണ്.
മാതാ അമൃതാനന്ദിമയിയുടെ 71-ാം ജന്മദിന ആഘോഷ ചടങ്ങുകൾ അമൃതപുരി ആശ്രമത്തിലെ പ്രധാന ഹാളിൽ ഇന്ന് പുലർച്ചെ ഗണപതിഹോമത്തോടെ ആരംഭിച്ചു. ഒൻപതിന് മാതാ അമൃതാനന്ദി ദർശനം നൽകും. ജന്മദിന സന്ദേശത്തെ തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും സമൂഹ വിവാഹവും നടക്കും. അമൃതകീർത്തി പുരസ്കാരം പ്രഫ. വി. മധുസൂദനൻ നായർക്ക് സമ്മാനിക്കും.