തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളി സിപിഎം നേതാവ് തോമസ് ഐസക്. പാർട്ടിയും മുന്നണിയും നന്നാകണമെന്ന ഉദ്ദേശമുള്ളവരുടെയല്ല, അവയെ തകർക്കണമെന്ന ഉദ്ദേശമുള്ളവരുടെ കരുവായിട്ടാണ് അൻവർ പ്രവർത്തിക്കുന്നത്. പി.വി അൻവറിന്റേത് വൃത്തികെട്ട ഭാഷയാണെന്നും മുഖ്യമന്ത്രിയാണ് അൻവറിന്റെ ലക്ഷ്യമെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
“എത്ര വൃത്തികെട്ട ഭാഷയിലാണ് ഇന്നലത്തെ പത്രസമ്മേളനത്തിൽ അൻവർ നിങ്ങൾ സംസാരിച്ചത്. നിങ്ങൾ എതിർത്തു പറഞ്ഞ അതേ മാദ്ധ്യമ ഭാഷ നിങ്ങൾ ഏറ്റെടുത്തു. എത്ര വൃത്തികെട്ട രീതിയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയേയും പാർട്ടി സഖാക്കളെയും ശത്രുക്കൾക്ക് മുന്നിൽ കടിച്ചുകീറാൻ നിങ്ങൾ ഇട്ടുകൊടുത്തത്. ഇന്നത്തെ പല പത്രങ്ങളും തലക്കെട്ടായി വിശദീകരിച്ചിട്ടുള്ളതുപോലെ അൻവറിന്റെ യഥാർത്ഥ ഉന്നം മുഖ്യമന്ത്രിയാണ്. പാർട്ടി നല്ലത്. മുഖ്യമന്ത്രി മോശം. എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതായിരുന്നു തുടക്കം മുതലുള്ള അൻവറിന്റെ യഥാർത്ഥ ഉന്നം”.
“മുഖ്യമന്ത്രിയുടെയും പാർട്ടി നേതൃത്വത്തിന്റെയും വിശ്വാസ്യതയെ തകർക്കുക. ഇതുവഴി പാർട്ടിയെ ദുർബലപ്പെടുത്തുകയെന്നതാണ് അൻവറിന്റെ തന്ത്രം. ഇതൊരു ദിവാസ്വപ്നം മാത്രമാണ്. കേരളത്തിലെ പാർട്ടി ഒറ്റക്കെട്ടായി എങ്ങനെ ഈ വെല്ലുവിളിയെ നേരിടുമെന്ന് വരും ദിവസങ്ങളിൽ കാണാൻ പോവുകയാണ്. അൻവർ ഒരു കാര്യം മനസിലാക്കുക. ശത്രുക്കളുമായി കൂടിച്ചേർന്ന് സിപിഎമ്മിനെ തകർത്തുകളയാമെന്ന വ്യാമോഹമാണ് താങ്കൾക്ക് ഉണ്ടായിട്ടുള്ളത്. അൻവറിന്റെ കണക്കു കൂട്ടലുകൾ എന്തു തന്നെയായാലും അത് തെറ്റുമെന്ന് ഉറപ്പാണ്”-എന്നതാണ് തോമസ് ഐസക്ക് പങ്കുവെച്ച കുറിപ്പിലുള്ളത്.















