ന്യൂയോർക്ക്: ഇന്ത്യക്കെതിരായ പാക് പ്രധാനമന്ത്രിയുടെ പരാമർശങ്ങളിൽ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. പാലസ്തീനിലെ പോലെ കശ്മീരിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിനായി പോരാടുകയാണെന്ന ഷെഹബാസ് ഷെരീഫിന്റെ വാദത്തിനെതിരെ രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദം ഒരിക്കലും അനുവദിക്കില്ലെന്നും അത് വിജയം കാണില്ലെന്നും ജയ്ശങ്കർ തുറന്നടിച്ചു.
പാകിസ്താന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഭീകരവാദത്തെ കുറിച്ചും അദ്ദേഹം യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തിൽ പരാമർശിച്ചു. അവരുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ അവർ തന്നെ അനുഭവിക്കേണ്ടി വരും. 1947-ൽ രൂപീകൃതമായ സമയം മുതൽ ഏറ്റവും മോഷമായ സാമ്പത്തിക സ്ഥിതിയാണ് പാകിസ്താനുള്ളത്. വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നറിഞ്ഞിട്ടും നാശം മാത്രം ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തനങ്ങളാണ് സമ്പദ് വ്യവസ്ഥ പിന്നോട്ട് പോകാൻ കാരണമായത്. അവരുടെ ദുഷ്പ്രവൃത്തികൾ അയൽപക്ക രാജ്യങ്ങളെയും ബാധിക്കുന്നു. തീവ്രവാദത്തിന്റെ രൂപത്തിലാണ് പാകിസ്താന്റെ ജിഡിപി അളക്കേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.
പാകിസ്താന്റെ ഇപ്പോഴത്തെ സ്ഥിതിക്ക് ലോകത്തെ പഴിച്ചിട്ട് കാര്യമില്ല. അത് അവരുടെ കർമ്മത്തിന്റെ ഫലം മാത്രമാണ്. പാകിസ്താന്റെ ഭീകര നയങ്ങളുടെ ആഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പും അദ്ദേഹം നൽകി. ഇത്തരം നയങ്ങളും രാഷ്‌ട്രീയവും ജനങ്ങളിൽ മതഭ്രാന്ത് വളർത്തുകയാണ്. വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.















