ബാഗ്ദാദ്: ഇറാനും ഇറാഖും ഉൾപ്പെടെയുള്ള ഭീകരതയെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങൾക്ക് ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റളളയുടെ വധം ഇതുവരെയും ഉൾക്കൊള്ളനായിട്ടില്ല. ഹിസ്ബുള്ളയ്‌ക്ക് ഭീകരത വളർത്താൻ അകമഴിഞ്ഞ പിന്തുണ ആയുധമായും പണമായും ഇറാഖ് നൽകിയിട്ടുണ്ട്. നസ്‌റളളയുടെ മരണത്തിൽ മൂന്ന് ദിവസത്തെ രാജ്യ വ്യാപക ദുഃഖാചരണത്തിനാണ് ഇറാഖ് ആഹ്വനം ചെയ്തത്.
എന്നാൽ അവിടം കൊണ്ടും തീർന്നില്ല കാര്യങ്ങൾ. നസ്‌റളള ആരെന്നോ എന്തെന്നോ അറിയാതെ പിറന്നു വീണ പിഞ്ചുകുഞ്ഞുങ്ങൾക്ക് വരെ ഹിസ്ബുള്ള ഭീകരന്റെ പേര് നൽകിയതയാണ് വിവരം. ഇറാഖ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്തുടനീളം 100 ഓളം കുഞ്ഞുങ്ങൾ “നസ്‌റളള” എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരുംതലമുറയുടെയുള്ളിലും ഭീകരതയുടെ വിഷം കുത്തിവയ്‌ക്കുന്ന ഇത്തരം നീക്കങ്ങൾക്ക് ഭരണകൂടവും ഒത്താശ പാടുകയാണെന്ന വിമർശനം നയതന്ത്ര നിരീക്ഷകർ ഉന്നയിക്കുന്നു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി നസ്‌റളള വിശേഷിപ്പിച്ചത് “നീതിമാന്മാരുടെ പാതയിലെ രക്തസാക്ഷി” എന്നാണ്.
ഇറാഖുമായി നേരത്തെ മുതൽ ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് നസ്‌റളള. 1960-ൽ ജനിച്ച നസ്‌റളള ഇറാഖി നഗരമായ നജാഫിലെ ഒരു ഷിയ സെമിനാരിയിൽ ഇസ്‌ലാം മതം പഠിക്കാൻ പോയി. ദാവ പാർട്ടിയിൽ ചേർന്നതോടെ ഇവിടെ വച്ചാണ് രാഷ്‌ട്രീയ-തീവ്രവാദ വീക്ഷണങ്ങൾ രൂപപ്പെട്ടത്. നസ്‌റളള ഉൾപ്പെടെ 7 മുതിർന്ന ഹിസ്ബുള്ള ഭീകരന്മാരെയാണ് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരാഴ്ചകൊണ്ട് വധിച്ചത്. തുടർന്ന് ഹിസ്‌ബുള്ളയെ പിന്തുണച്ചിരുന്ന ഇറാൻ നേരിട്ട് യുദ്ധമുഖത്തേക്ക് വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലിനെതിരെ നടത്തിയ ഇറാൻ വ്യോമാക്രമണങ്ങൾ ഇതിന്റെ തുടക്കമാണ്.