റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറിൽ വൻ മാവോയിസ്റ്റ് വേട്ട. നാരായൺപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 36 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലാ റിസർവ് ഗാർഡും (DRG) പ്രത്യേക ടാസ്ക് ഫോഴ്സും ചേർന്നാണ് (STF) ഓപ്പറേഷനിൽ പങ്കെടുത്തത്.
അഭുജ്മാദ് വനമേഖലയിൽ ഉച്ചയ്ക്ക് 12.30ഓടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. നാരായൺപൂർ ദന്തേവാട ജില്ലാതിർത്തിയിലാണ് സംഭവം. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നതിന് പിന്നാലെ നടത്തിയ തെരച്ചിലിൽ 36 മൃതദേഹങ്ങൾ കണ്ടെടുത്തു. കൂടാതെ മാവോയിസ്റ്റ് സംഘം ഉപയോഗിച്ചിരുന്ന ആയുധശേഖരവും കണ്ടെത്തി. എകെ-47 റൈഫിളുകളും സെൽഫ് ലോഡിംഗ് റൈഫിളും ഇതിൽ ഉൾപ്പെടും. സ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്.
2024ൽ ബസ്തറിൽ നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി 170ഓളം മാവോയിസ്റ്റുകളെയാണ് ഇതുവരെ വധിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.















