തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
നാളെ (8-10-2024) ഇടുക്കിയിലും മറ്റന്നാൾ(9-10-2024) കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 11-ാം തീയതി വരെ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
തിരുവനന്തപുരത്തും കോഴിക്കോടും ഇന്നലെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരം ജില്ലയിൽ നഗരപ്രദേശങ്ങളിലെ റോഡുകളിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി.
സംസ്ഥാനത്ത് മഴ തുടരുന്ന പശ്ചാത്തലത്തിൽ ആറ് ജില്ലകളിൽ മാത്രമാണ് കാലാവസ്ഥാ വകുപ്പ് നേരത്തെ യെല്ലോ അലർട്ട് നൽയിരുന്നത്. കേരള- ലക്ഷദ്വീപ് തീരത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരദേശങ്ങളിലും അപകട മേഖലകളിലും താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ അറിയിച്ചു.