പുത്തൻ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ സൈന്യം. ടി-90 ഭീഷ്മ ടാങ്കിന്റെ നവീകരിച്ച ആദ്യ പതിപ്പ് സൈന്യം പുറത്തിറക്കി. ഇന്ത്യൻ ആർമിയുടെ ഡ്രൈവായ ‘പരിവർത്തന ദശകത്തിന്റെ’ ഭാഗമായിട്ടാണ് നവീകരണം.
ഡൽഹി കൻ്റോൺമെൻ്റിലെ 505 ആർമി ബേസ് വർക്ക്‌ഷോപ്പിൽ കോർപ്‌സ് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്‌സ് (ഇഎംഇ) ആണ് അറ്റകുറ്റപ്പണികൾ നടത്തിയത്. 2003 മുതൽ ഇന്ത്യയുടെ യന്ത്രവൽകൃത സേനയിലെ പ്രധാന യുദ്ധ ടാങ്കായ ടി -90 പുനരുജ്ജീവിപ്പിക്കുന്നതിൽ ഇഎംഇ സാങ്കേതിക വിദഗ്ധരെയും ഓഫീസർമാരെയും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിഹം പ്രശംസിച്ചു.
200-ലധികം അസംബ്ലികളും സബ് അസംബ്ലികളും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്ത് പുനർനിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്തുവെന്ന് സൈന്യം അറിയിച്ചു. അവസാനത്തെ നട്ടും ബോൾട്ടും വരെ അഴിച്ചുമാറ്റി, വീണ്ടും പുനർ നിർമിക്കുകയായിരുന്നു. വിവിധ പരിശോധനകൾക്ക് ശേഷമാണ് ടാങ്ക് വീണ്ടും അസംബ്ലി ചെയ്തിരിക്കുന്നത്. ടി-90 ഭീഷ്മയുടെ ആയുസ് വർദ്ധിപ്പിക്കുന്നതിനൊപ്പം വിദേശ സ്രോതസ്സുകളെ ആശ്രയിക്കാതെ തന്നെ അവയെ നവീകരിക്കാൻ സാധിക്കുമെന്ന് തെളിച്ചിരിക്കുകയാണ് ഇന്ത്യ.
ചെന്നൈയ്‌ക്ക് സമീപം ആവഡിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ (എച്ച്‌വിഎഫ്) റഷ്യയുടെ അനുമതിയോടെയാണ് ടി-90 ടാങ്കുകൾ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ 1,300 ടാങ്കുകളാണ് പ്രവർത്തിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയ ടാങ്കുകൾ ഘട്ടഘട്ടമായി നവീകരിക്കും.















