മുംബൈ: ജൻമനാടിനെ പ്രാണനായി സ്‌നേഹിച്ച സ്വന്തം രാജ്യത്തിന്റെ വികസനത്തിനും സമൂഹത്തിന്റെ നൻമയ്‌ക്കും മറ്റെന്തിനെക്കാളും വില കൽപിച്ച വ്യവസായി രത്തൻ ടാറ്റയ്‌ക്ക് വികാരനിർഭരമായ യാത്രയയപ്പ് നൽകി രാജ്യം. വൈകിട്ട് വർളിയിലെ പാഴ്‌സി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു.
സാധാരണക്കാർ മുതൽ രാഷ്‌ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും സിനിമാ, സാംസ്‌കാരിക, കലാകായിക രംഗത്തുളളവരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുളളവർ ഭാരതം കണ്ട ഏറ്റവും പ്രതിഭാശാലിയായ ആ വ്യവസായിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുംബൈയിലേക്ക് ഒഴുകിയെത്തി.
രാവിലെ 10.30 മുതൽ വൈകിട്ട് നാല് മണി വരെ നരിമാൻ പോയിന്റിലെ നാഷണൽ സെന്റർ ഫോർ പെർഫോമിങ് ആർട്‌സിൽ പൊതുദർശന സൗകര്യം ഏർപ്പെടുത്തിയിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ വർളിയിലെ ശ്മശാനത്തിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ദേശീയ പതാക പുതപ്പിച്ച രത്തൻ ടാറ്റയുടെ ഭൗതിക ശരീരത്തിൽ മഹാരാഷ്‌ട്ര പൊലീസിന്റെ നേതൃത്വത്തിലാണ് ഔദ്യോഗിക ബഹുമതികൾ അർപ്പിച്ചത്.
വർളിയിലെ ശ്മശാനത്തിലാണ് സംസ്‌കാരമെന്ന വാർത്ത പുറത്ത് പ്രചരിച്ചു തുടങ്ങിയതോടെ അവിടേക്കും ധാരാളം ആളുകൾ എത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ഇവരെ നിയന്ത്രിച്ചത്. ഗുഡ് ബൈ ടാറ്റയെന്നും രത്തൻ ടാറ്റ അമർ രഹേയെന്നും ഉറക്കെ വിളിച്ച് അവർ അദ്ദേഹത്തോടുളള ആദരവും സ്‌നേഹവുമൊക്കെ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. സമീപകാല ചരിത്രത്തിൽ ഒരു വ്യവസായിക്കും നൽകാത്ത തരത്തിലുളള ജനകീയ യാത്രയയപ്പ് ആയിരുന്നു രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം രത്തൻ ടാറ്റയെന്ന അതുല്യ പ്രതിഭയ്‌ക്ക് നൽകിയത്.