തിരുവനന്തപുരം: ഒളിമ്പിക്സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മെഡൽ നേടി രണ്ടര മാസത്തിന് ശേഷമാണ് ചടങ്ങ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ ഇന്ത്യൻ പരിശീലകനെ സർക്കാർ തലസ്ഥാനത്തേക്ക് വിളിച്ചുവരുത്തി അധിക്ഷേപിച്ചിരുന്നു. കായിക-വിദ്യാഭ്യാസ വകുപ്പുകളുടെ തർക്കത്തെ തുടർന്നാണ് കഴിഞ്ഞ മാസം ചടങ്ങ് നടത്താതെ മാറ്റിയത്. ഇതൊന്നും അറിയാതെ താരം തലസ്ഥാനത്ത് വരികയും ചെയ്തിരുന്നു. ഓഗസ്റ്റ് എട്ടിനാണ് ശ്രീജേഷ് അടങ്ങുന്ന ഇന്ത്യൻ ടീം 2-1ന് സ്പെയിനിനെ പരാജയപ്പെടുത്തി വെങ്കലം നേടിയത്.
ക്രെഡിറ്റ് എടുക്കാനുള്ള തർക്കത്തിന്റെ പേരിലാണ് അനുമോദന ചടങ്ങ് നീണ്ടുപോയത്. ഒക്ടോബര്‍ 30-ന് വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് കായിക വകുപ്പ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 കോടി രൂപ പാരിതോഷികം ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിക്കും. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്യും.
വൈകിട്ട് മൂന്നരയോടെ മാനവീയം വീഥിയുടെ പരിസരത്തു നിന്നു ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പില്‍ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. 10 സ്കൂള്‍ ബാന്‍റ് സംഘങ്ങളും ജി.വി.രാജ സ്പോര്‍ട്സ് സ്കൂൾ, സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റല്ലുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ അകമ്പടിയേകും.















