കൊച്ചി: ബൈക്ക് യാത്രികനെ കാറിടിച്ചിട്ട് നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആർടിഒ. എറണാകുളം ആർടിഒ ആണ് ഒരുമാസത്തേക്ക് നടന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. റോഡ് സുരക്ഷാ ക്ലാസിലും പങ്കെടുക്കണം. സംഭവത്തിൽ ബൈക്ക് യാത്രികരുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു.
ഒക്ടോബർ 8 നാണ് സംഭവം. കൊച്ചി കോർപ്പറേഷൻ കാര്യാലയത്തിന് മുന്നിൽ വച്ച് രാത്രിയാണ് അപകടം നടന്നത്. അപകടത്തിൽ മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഫഹിം സഹോദരൻ യാസിർ എന്നിവർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പൊലീസ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ബൈക്കിലിടിച്ചത് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോഴെന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. ബൈക്ക് യാത്രക്കാരന് പരുക്കേറ്റ കാര്യം അറിഞ്ഞില്ലെന്നും നടൻ പൊലീസിനോട് പറഞ്ഞു.
കാർ ഇടിച്ചശേഷം നിർത്താതെ പോയി എന്ന പരാതിയിലാണ് പൊലീസ് നടനെതിരെ കേസെടുത്തത്. ശ്രീനാഥ് ഭാസിയുടെ വാഹനം തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമായതെന്ന് അപകടത്തിൽപെട്ട യുവാക്കൾ ആരോപിച്ചിരുന്നു. വാഹനം അമിത വേഗതയിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ശ്രീനാഥ് ഭാസിയാണ് വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമായി. ഇതോടെയാണ് ആർടിഒ നടന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്.















