റിയാദ്: സൗദി അറേബ്യയിലെ ട്രാഫിക് പിഴകൾക്ക് അനുവദിച്ച ഇളവ് ആറുമാസത്തേക്ക് കൂടി നീട്ടിയാതായി ആഭ്യന്തരമന്ത്രാലയം. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് ആശ്വാസപ്രഖ്യാപനം വന്നത്. ഈ വർഷം ഏപ്രിൽ നാലിനായിരുന്നു ഇളവ് ഏർപ്പെടുത്തിക്കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനമുണ്ടായത്.
ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും അതിന് ശേഷമുള്ളവയ്‌ക്ക് 25 ശതമാനവുമാണ് ഇളവ് ലഭിക്കുക. 2025 ഏപ്രില്‍ 18 വരെ പിഴയിളവ് കാലവധി ദീര്‍ഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സൗദി പൗരന്മാർ, വിദേശ താമസക്കാർ, സന്ദർശകർ, ഇതര ഗൾഫ്, അറബ് രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്കാണ് ഇളവ് .
പൊതുസുരക്ഷയെ ബാധിക്കുന്ന കേസുകളിലും റോഡിൽ വാഹനമുപയോഗിച്ച് നടത്തുന്ന അഭ്യാസം, ഓവർടേക്ക്, അമിത വേഗത തുടങ്ങിയ ഗൗരവ കുറ്റങ്ങൾക്കും ചുമത്തിയ പിഴകളിൽ ഇളവ് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും നിർദ്ദേശമനുസരിച്ചാണ് ഇളവ് നൽകുന്നത്.