ശബരിമലയിൽ ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് ദേവസ്വം ബോർഡിനോട് ശബരിമല കർമ്മസമിതി. ദേവസ്വം ബോർഡ് വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണം. ദേവസ്വം ബോർഡിന്റെ അടിച്ചേൽപ്പിക്കലുകൾ ചർച്ച ചെയ്യാൻ നവംബർ ഒൻപതിന് ചെങ്ങന്നൂരിലാണ് ഭക്തജന സംഘടനകളുടെ യോഗം ചേരാൻ തീരുമാനമായി. ഹൈന്ദവ ആചാര്യന്മാരും പന്തളം കൊട്ടാരം പ്രതിനിധികളും പങ്കെടുക്കുമെന്ന് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും വേണ്ട ശാസ്ത്രീയമായ സംവിധാനം ഒരുക്കുന്നതിന് പകരം ഓരോ വർഷവും പല പരീക്ഷണങ്ങൾ നടത്തി ഭക്തജനങ്ങളെ പീഡിപ്പിക്കുകയാണ് ദേവസ്വം ബോർഡ് ചെയ്യുന്നതെന്ന് ശബരിമല കർമ സമിതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ വരുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മുൻപ് തീർക്കേണ്ടതായ പല നിർമാണ പ്രവർത്തനങ്ങളും ഇന്നും പ്രാരംഭാവസ്ഥയിൽ തന്നെ തുടരുകയാണെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.
ശബരിമലയിൽ നിലനിൽക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കുന്നതിനും തീർത്ഥാടനം സുഗമമാക്കുന്നതിനും വേണ്ട നിർദേശങ്ങളടങ്ങിയ സമഗ്രമായ നിവേദനം വിവിധ ഹൈന്ദവ സംഘടനകൾ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റിന് നൽകിയിരുന്നു. അതിലുള്ള നിർദേശങ്ങളൊന്നും പരിഗണിക്കാതെയും ഒരു ചർച്ച പോലും ചെയ്യാതെയുമാണ് ഈ പുതിയ പരീക്ഷണം നടത്താനുള്ള തീരുമാനം.
വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ദേവസ്വം ബോർഡിനെ ഏൽപ്പിച്ചിട്ടും അതിന് വിരുദ്ധമായി ഭക്തരെ പ്രവേശിപ്പിക്കുന്നതിനുള്ള പുതിയ സംവിധാനം പൊലീസിനെ ഉപയോഗിച്ച് നടത്തുന്നത് കോടതിയലക്ഷ്യം കൂടിയാണ്. കോടാനുകോടി രൂപ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് സംഭാവന നൽകുന്ന അയ്യപ്പ ഭക്തർക്ക് സൗജന്യ സേവനം നൽകുന്നതിന് പകരം ഓരോ കാരണം പറഞ്ഞ് അവരിൽ നിന്ന് പണം പിഴിഞ്ഞെടുക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. ബോർഡിന്റെ കൃത്യവിലോപം ഭക്തജനങ്ങളെ ശബരിമലയിലേക്ക് വരുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും അതുവഴി തീർത്ഥാടനത്തെ തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.
ഭക്തർക്ക് മേൽ ദേവസ്വം ബോർഡ് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനും സമാധാനപരമായ തീർത്ഥാടനം ഉറപ്പുവരുത്തുന്നതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കാനും തുടർന്ന് നടത്തേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനുമാണ് യോഗം കൂടുന്നതെന്നും ശബരിമല കർമസമിതി വ്യക്തമാക്കി.















