സി.കെ നായുഡു ട്രോഫിയിൽ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ ഒഡീഷ എട്ട് വിക്കറ്റിന് 472 റൺസെന്ന നിലയിൽ.ഒഡിഷയ്‌ക്ക് ഇപ്പോൾ 153 റൺസിന്റെ ലീഡുണ്ട്. കളി നിർത്തുമ്പോൾ സംബിത് ബാരൽ 106 റൺസോടെയും ആയുഷ് ബാരിക് രണ്ട് റൺസോടെയും ക്രീസിലുണ്ട്.
സംബിത് ബാരലിന്റെ ഓൾ റൗണ്ട് മികവാണ് രത്തിൽ ഒഡിഷയ്‌ക്ക് നിർണായകമായത്. സായ്ദീപ് മൊഹാപാത്രയ്‌ക്കും അശുതോഷ് മാണ്ഡിക്കും ഒപ്പം ചേർന്ന് സംബിത് പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ് ഒഡിഷയ്‌ക്ക് ലീഡ് സമ്മാനിച്ചത്. നേരത്തെ കേരള ഇന്നിംഗ്സിലെ നാല് വിക്കറ്റുകളും സംബിത് വീഴ്‌ത്തിയിരുന്നു. ഒഡിഷയ്‌ക്ക് വേണ്ടി ഓം 92ഉം, സാവൻ പഹരിയ 76ഉം സായ്ദീപ് മൊഹാപാത്ര 64ഉം അശുതോഷ് മാണ്ഡി 51ഉം റൺസെടുത്തു.
നാല് വിക്കറ്റ് വീഴ്‌ത്തിയ ഏദൻ ആപ്പിൾ ടോം ആണ് കേരള ബൗളിംഗ് നിരയിൽ തിളങ്ങിയത്. ജിഷ്ണു രണ്ടും പവൻ രാജ് ഒരു വിക്കറ്റും വീഴ്‌ത്തി. നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 319 റൺസിന് അവസാനിച്ചിരുന്നു. അഭിഷേക് നായർ, വരുൺ നായനാർ, ഷോൺ റോജർ, രോഹൻ നായർ എന്നിവരുടെ അർദ്ധ സെഞ്ച്വറികളായിരുന്നു കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.