ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുള്ള ജില്ലയിലെ സോപോറിലെ റാംപോറ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ.
സുരക്ഷാ സേനയുടെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത ഓപ്പറേഷനാണ് നടക്കുന്നത്. തെരച്ചിലിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കശ്മീർ പൊലീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മേഖലയിൽ ഒന്നിലധികം ഭീകരർ ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്.
ബാരാമുള്ള ജില്ലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. കുപ്‍വാര ജില്ലയിൽ നവംബർ 7 നും ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സൈന്യം ഒരു ഭീകരനെ വധിച്ചു.















