ജമ്മു കശ്മീരിന്റെ ‘സ്വാതന്ത്യം’ ചർച്ച ചെയ്യാൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ക്ഷണിച്ചത് ബ്രിട്ടിഷ് പൗരനായ വിഘടനവാദി നേതാവ് മുസമ്മിൽ അയ്യൂബ് താക്കൂറിനെ. വ്യാഴാഴ്ച (നവംബർ 14) ആണ് യുണിവേഴ്സിറ്റിയിൽ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി ജസ്റ്റിസ് ഫൗണ്ടേഷൻ’ ‘വേൾഡ് കശ്മീർ ഫ്രീഡം മൂവ്‌മെന്റെ് എന്നിവയുടെ തലവനാണ് മുസമ്മിൽ. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ്ഐ ഏജൻ്റ് അയ്യൂബ് താക്കൂറിന്റെ മകനാണ് മുസമ്മിൽ. കശ്മീരിൽ ജനിച്ച ഇയാൾ ബ്രിട്ടീഷ് പൗരനായിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീന് പാക് ഐഎസ്ഐയിൽ നിന്ന് ഫണ്ട് എത്തിച്ച് നൽകുന്നതിൽ പ്രധാനിയായിരുന്നു മുസമ്മലിന്റെ അച്ഛൻ.
2015ൽ ‘ഒൺലി കശ്മീർ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പിതാവിന്റെ തീവ്രവാദ അനുകൂല നിലപാട് മുസമ്മിൽ അംഗീകരിച്ചിരുന്നു. അയ്യൂബ് താക്കൂർ എങ്ങനെയാണ് കശ്മീരിലെ തീവ്രവാദത്തിന് ധനസഹായം നൽകിയതെന്നും അതിനെ ‘ജിഹാദ്’ ആയി കണക്കാക്കിയതെന്നും അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2022 മെയ് മാസത്തിൽ, ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്തിനും സയ്യിദ് സീഷാൻ എന്ന ഇന്ത്യൻ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയതിനും ജമ്മു കശ്മീർ പോലീസ് മുസമ്മലിനെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കേസെടുത്തിരുന്നു. യുഎന്നിൽ പാകിസ്താന്റെ കുപ്രചരണങ്ങൾ തുറന്നുകാട്ടിയ തസ്ലീമ എന്ന കശ്മീരി യുവതിയെയും മുസമ്മിൽ ഭീഷണിപ്പെടുത്തിയിരുന്നു . മുസമ്മലിന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവച്ചിരിക്കുകയാണ്..















