തൃശൂർ/വയനാട്: ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ വിധിയെഴുതി. വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ ഇത്തവണ വയനാട്ടിലെ പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞു. എന്നാൽ ചേലക്കരയിൽ റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയത്.
വയനാട്ടിൽ 64.53 ഉം, ചേലക്കരയിൽ 72.42 ശതമാനവുമാണ് പോളിംഗ്. സമയം അവസാനിച്ചും ചേലക്കരയിലെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ സമയം അനുവദിച്ചിരുന്നു. എന്നാൽ സമയം കഴിഞ്ഞ് എത്തിയവരെ വോട്ട് രേഖപ്പെടുത്താൻ അനുവദിച്ചില്ല.
ഇതിൽ നിന്നും വിപരീത കാഴ്ചയായിരുന്നു വയനാട്ടിലെ പോളിംഗ് ബൂത്തുകളിലുണ്ടായിരുന്നത്. വൈകുന്നേരത്തോട് അടുത്തപ്പോഴും പോളിംഗ് ബൂത്തുകളിൽ തിരക്ക് കുറവായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാൾ കുറഞ്ഞ പോളിംഗ് ശതമാനമായിരുന്നു ഇത്തവണ. ഇതിനിടയിൽ സുൽത്താൻ ബത്തേരി വാകേരി എച്ച്എസിലെ വിവിപാറ്റ് യാന്ത്രം തകരാറിലായെങ്കിലും പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് തുടർന്നിരുന്നു.















