ബ്രസീലിയ: സ്ഫോടകവസ്തുക്കളുമായി സുപ്രീം കോടതിയിലേക്ക് കടന്നുചെന്നയാൾ ചാവേറായി. പൊട്ടിത്തെറിയിൽ മറ്റാർക്കും പരിക്കില്ല. ബ്രസീൽ സുപ്രീംകോടതി തകർക്കാൻ ബോംബുമായി ചെന്നയാളാണ് ടൈമിംഗ് പിഴച്ച് സ്വയം പൊട്ടിത്തെറിച്ചത്. കോടതി കവാടത്തിലായിരുന്നു സംഭവം.
തലസ്ഥാന നഗരമായ ബ്രസീലിയയിലാണ് രാജ്യത്തെ സുപ്രീംകോടതി സ്ഥിതിചെയ്യുന്നത്. ബുധനാഴ്ച വൈകിട്ടായിരുന്നു ആക്രമണം നടന്നത്. കോടതിക്കുള്ളിലേക്ക് അജ്ഞാതൻ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ കവാടത്തിന് മുന്നിൽ വച്ച് പൊട്ടിത്തെറിച്ചതായി ബ്രസീലിയ ഗവർണർ സെലീന ലിയാവോ പ്രതികരിച്ചു. മറ്റാർക്കും പരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരട്ട സ്ഫോടനങ്ങളായിരുന്നു ഉണ്ടായത്. കോടതിക്ക് പുറത്ത് വൈകിട്ട് 7.30ഓടെ കാറിനുള്ളിൽ നിന്ന് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഏതാനും സെക്കൻഡുകൾ പിന്നിട്ടപ്പോഴാണ് രണ്ടാമത്തെ സ്ഫോടനം കോടതി കവാടത്തിന് മുന്നിൽ ഉണ്ടായത്.
ഇക്കൊല്ലത്തെ ജി20 ഉച്ചകോടി ബ്രസീൽ നടക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് സുപ്രീംകോടതിക്ക് മുന്നിൽ സ്ഫോടനമുണ്ടായത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരടക്കമുള്ള ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.