ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിനെ ചൊല്ലിയുള്ള ഭിന്നതകൾ തുടരുമ്പോൾ ഇന്ത്യയെ ചൊറിയാൻ പാക് അധിനിവേശ കശ്മീരിൽ നടത്താനിരുന്ന ചാമ്പ്യൻസ് ട്രോഫി കിരീടത്തിന്റെ പ്രദർശനം ഐസിസി റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ. പാകിസ്താന് അനുമതി തേടിയിരുന്നെങ്കിലും ഐസിസി നിഷേധിച്ചെന്ന് ദേശീയ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളിലടക്കം ട്രോഫി ടൂർ നടത്തുമെന്ന് പിസിബി പ്രഖ്യാപിച്ചത്. ഇതിനാണ് ഐസിസി ഇപ്പോൾ തടയിട്ടിരിക്കുന്നത്. പാകിസ്താനിലേക്ക് ടൂർണമെന്റിനായി ഇന്ത്യ വരില്ലെന്ന് പറഞ്ഞതിലുള്ള പക തീർക്കലാണ് നീക്കമെന്ന് ആരോപണമുണ്ടായിരുന്നു.
നാളെ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂറിൽ ട്രോഫി എത്തുന്ന സ്ഥലമായി പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. പ്രകോപനം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇസ്ലാമബാദിൽ നിന്ന് 16-നാണ് ട്രോഫി ടൂറ് ആരംഭിക്കുന്നത്. 24ന് ഇത് അവസാനിക്കും. സ്കാർദു, മുറെ, ഹൻസ, മുസാഫറാബാദ് തുടങ്ങിയ ഇടങ്ങളിലൂടെയാണ് ട്രോഫി യാത്ര നടത്തുന്നത്.
സ്കാർദു, ഹൻസ,മുസാഫറാബാദ് തുടങ്ങിയിടങ്ങൾ പാക് അധിനിവേശ കശ്മീരിലാണ് ഉൾപ്പെടുന്നത്. തർക്കങ്ങൾ സജീവമായ പ്രദേശമാണിത്. ടൂർണമെന്റിനായി പാകിസ്താനിലേക്ക് പോകില്ലെന്ന് ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് പ്രകോപനം സൃഷ്ടിക്കാനുള്ള പാകിസ്താൻ നീക്കവും.ഇന്ത്യയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായതോടെ ഐസിസിയും അന്തിമ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നത് നീട്ടി വച്ചിരിക്കുകയാണ്. അടുത്ത വർഷം ഫെബ്രുവരിൽ 19 മുതൽ മാർച്ച് 9 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഇത് ഐസിസി ഇതുവരെ അംഗീകരിച്ചിട്ടില്ല.