പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന സിനിമകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് നടൻ മധു. എത്ര അടി കിട്ടിയാലും വീണ്ടും എഴുന്നേറ്റ് നിന്ന് അടിക്കുന്ന നായകന്മാരെ കണ്ട് തൃപ്തിപ്പെടാൻ സാധിക്കുന്നില്ലെന്നും ചില സീനുകളൊക്കെ പ്രേക്ഷകരെ വിഡ്ഢികളാക്കുന്നതാണെന്നും മധു പറഞ്ഞു. പണ്ടത്തെ മലയാള സിനിമയും ഇന്നത്തെ സിനിമയും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുതിർന്ന നടന്റെ പ്രതികരണം.
അജയന്റെ രണ്ടാം മോഷണമാണ് അവസാനമായി കണ്ട സിനിമ. എനിക്ക് ആ സിനിമ ഒട്ടും ഇഷ്ടപ്പെട്ടില്ല. ചിലപ്പോൾ ജനറേഷൻ ഗാപ് ആയിരിക്കാം. അടിപിടികളൊക്കെ എങ്ങനെയാണ് തുടർച്ചയായി കണ്ടുകൊണ്ടിരിക്കുന്നത്. ചിലതൊക്കെ പ്രേക്ഷകരെ വിഡ്ഢികളാക്കുന്നതല്ലേ. എത്ര അടി കിട്ടിയാലും വീണ്ടും വന്ന് അടിക്കുന്നതൊക്കെ കണ്ട് തൃപ്തിപ്പെടാൻ എനിക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം- മധു പറഞ്ഞു.
പണ്ടൊക്കെ സിനിമ ഷൂട്ട് ചെയ്ത് കഴിഞ്ഞാൽ പിന്നീട് തിയേറ്ററിൽ വന്നതിന് ശേഷം മാത്രമേ അത് മുഴുവനായി കാണാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല. ഓരോ സീൻ കഴിയുമ്പോഴും നമുക്കത് കാണാനും കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കും. കാലം മാറുന്നതിനനുസരിച്ച് സംവിധാനങ്ങളും മാറും. അന്ന് കാരവാനിനൊന്നും ഒരു സാധ്യതയും ഇല്ലായിരുന്നു. അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ട് പോലുമില്ല. ഇന്നത്തേത് പോലെ ചെറിയ ഇടവേള കിട്ടുമ്പോൾ തന്നെ ഫോൺ ഉപയോഗിക്കുന്ന രീതിയൊന്നും അന്ന് ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.