കൊല്ലം: ചടയമംഗലം ഇളമ്പഴന്നൂരിൽ മൂർത്തി കാവ് തകർത്ത നിലയിൽ. ഇന്ന് രാവിലെയായിരുന്നു സംഭവം. 10 പേരടങ്ങുന്ന സംഘം ജെസിബിയുമായി എത്തി കാവ് തകർക്കുകയായിരുന്നു. തലമുറകളായി പ്രദേശത്തെ ഹൈന്ദവ വിശ്വാസികൾ ആരാധിച്ചിരുന്ന കാവാണ് തകർത്തത്.
രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ നാട്ടുകാർ തടഞ്ഞുവയ്‌ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാവിന് സമീപത്തുള്ള കിണറും സംഘം ചേർന്നെത്തിയവർ തകർത്തിരുന്നു.
ഭക്തർ കാവിലേക്കെത്തിയപ്പോഴായിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ വീട്ടിൽ നിന്ന് പ്രതികളെ നാട്ടുകാർ പിടികൂടുകയായിരുന്നു. 10 ലധികം പേർ സംഘത്തിലുൾപ്പെട്ടിട്ടുണ്ടെങ്കിലും ഇവരിൽ 7 പേരെ മാത്രമേ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുള്ളൂവെന്ന വിമർശനങ്ങളും നാട്ടുകാർ ഉന്നയിച്ചു. പ്രതികളെ ബസ് കയറ്റിവിടാൻ പൊലീസ് ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കാവ് തകർക്കാൻ ഉപയോഗിച്ച ജെസിബിക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കാവുണ്ടായിരുന്നത്. കാവ് തകർക്കാൻ ഇയാൾ തന്നെയാണ് പദ്ധതിയിട്ടതെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും പ്രദേശവാസികളും രംഗത്തെത്തിയിരുന്നു.















