തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയതിന് ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരമേറ്റ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസ് അന്വേഷണത്തിൽ സംഭവിച്ച ഗുരുതര വീഴ്ച ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് തെളിയിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭരണഘടനയെ അവഹേളിച്ചതിന് രാജിവച്ച മന്ത്രിയെ തിരിച്ചെടുത്തത് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ്. ഇത് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ മന്ത്രിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചുവെന്നത് ഗൗരവതരമായ കാര്യമാണ്. പിണറായി സർക്കാർ രാജ്യത്തിന്റെ ഭരണഘടനയ്‌ക്കും ജനാധിപത്യത്തിനും വിലകൽപ്പിക്കുന്നില്ലെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഹൈക്കോടതിയുടെ വിധി. കോടതിവിധി മാനിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോഭം നേരിടേണ്ടി വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടിക്ക് പിന്നാലെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി തള്ളിയിരുന്നു. പ്രസംഗത്തിൽ ഭരണഘടനാ ലംഘനം ഇല്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. ഹർജി പരിഗണിച്ച കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുരയും ചെയ്തു.
കേസിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി വിലയിരുത്തി. അന്വേഷണത്തിൽ പാളിച്ചകളുണ്ടായി. കേസ് അവസാനിപ്പിച്ചുകൊണ്ട് നൽകിയ റിപ്പോർട്ട് അപൂർണമാണ്. തെളിവുകൾ പരിശോധിക്കപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് ബിച്ചു കുര്യൻ തോമസ് ചൂണ്ടിക്കാട്ടി. എന്നാൽ കോടതി വിമർശിച്ചിട്ടും സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് മന്ത്രി സജി ചെറിയാൻ.















