ചെന്നൈ: വിവാഹമോചനക്കേസിൽ നടൻ ധനുഷും ഭാര്യ ഐശ്വര്യയും ചെന്നൈയിലെ കുടുംബ കോടതിയിൽ ഹാജരായി. ഒരുമിച്ച് ജീവിക്കാൻ താത്പര്യമില്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചു. കേസിൽ അന്തിമ വിധി ഈ മാസം 27-ന് ഉണ്ടാകുമെന്ന് കോടതി വ്യക്തമാക്കി.
മാസ്ക് ധരിച്ച് കോടതിയിലെത്തിയ ഇരുവരുടെയും വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. 2022-ലാണ് തങ്ങളുടെ ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നുവെന്ന വിവരം ധനുഷ് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
2004-ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ലിംഗ, യാത്ര എന്നിവരാണ് മക്കൾ. ധനുഷും ഐശ്വര്യയും വിവാഹമോചിതരാകുന്നു എന്ന വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ധനുഷിന്റെ പോസ്റ്റ് പുറത്തെത്തിയത്.
‘ദമ്പതികളായും സുഹൃത്തുക്കളായും മാതാപിതാക്കളായും ഒരുമിച്ചുള്ള 18 വർഷം. പരസ്പരം മനസിലാക്കിയും വളർച്ചയിൽ പങ്കുചേർന്നുമായിരുന്നു ഞങ്ങളുടെ യാത്ര. എന്നാൽ ഇനി മുതൽ രണ്ട് വഴികളിലേക്ക് സഞ്ചരിക്കാൻ ഞങ്ങൾ തീരുമാനിച്ചുകഴിഞ്ഞു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കണം. ഞങ്ങൾക്ക് സ്വകാര്യത നൽകുക’- എന്നായിരുന്നു ധനുഷിന്റെ കുറിപ്പ്.















