മലപ്പുറം: ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്‌ത്തിയാണ് കവർച്ച നടത്തിയത്. രണ്ടരക്കോടിയിലധികം രൂപ വില വരുന്ന ആഭരണങ്ങളാണ് നഷ്ടമായത്.
പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ രാത്രി 8.45ഓടെയാണ് സംഭവം. ജ്വല്ലറിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ കാറിൽ പിന്തുടർന്നെത്തിയ സംഘം ആദ്യം ഇടിച്ചിടുകയായിരുന്നു. ഇവരുടെ വീടിന് മുന്നിലെ ഗേറ്റിന് സമീപത്ത് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സ്‌കൂട്ടർ മറിഞ്ഞതിന് പിന്നാലെ കാറിൽ ഉണ്ടായിരുന്നവർ യൂസഫിന്റെ മുഖത്തേക്ക് കുരുമുളക് സ്േ്രപ അടിക്കുകയും മുഖത്തടിക്കുകയും ചെയ്ത ശേഷം ബാഗ് തട്ടിപ്പറിച്ച് കാറിൽ തന്നെ കടന്നുകളയുകയായിരുന്നു.
ചെർപ്പുളശ്ശേരി ഭാഗത്തേക്കാണ് അക്രമികൾ പോയതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്. കാറിൽ എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. പരിക്കുകളേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജ്വല്ലറി പ്രവർത്തിക്കുന്നത് ഓടിട്ട കെട്ടിടത്തിൽ ആയതിനാൽ ആഭരണങ്ങൾ എന്നും ബാഗിലാക്കി ഉടമയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നതാണ് പതിവ്. ഇതേക്കുറിച്ച് അറിയുന്നവരാകാം ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.















