ചെന്നൈ: കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനുപിന്നാലെ തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും കനത്ത മഴ. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ‘ഫെംഗൽ’ ചുഴലിക്കാറ്റായി രൂപ്പപ്പെട്ടിരിക്കുന്നത്. നിർത്താതെ പെയ്ത മഴയിൽ ചെന്നൈയിലെ ഒഎംആർ റോഡുൾപ്പെടെ പലയിടത്തും ഗതാഗത കുരുക്കിനും വെള്ളക്കെട്ടിനും കാരണമായി. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് എൻഡിആർഎഫിന്റെ ഏഴ് ടീമുകളെ വിവിധ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെയും (NDRF) സംസ്ഥാന ദുരന്തനിവാരണ സേനയുടെയും (SDRF) സംഘങ്ങളെ ദുരന്തബാധിത പ്രദേശങ്ങളിൽ വിന്യസിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയ ജില്ലാ കളക്ടർമാരും ഐഎഎസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു
ആവശ്യത്തിന് ദുരിതാശ്വാസ ക്യാമ്പുകളും മെഡിക്കൽ ക്യാമ്പുകളും ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സജ്ജമായതായി കളക്ടർമാർ അറിയിച്ചു. സംസ്ഥാന-ജില്ലാതല എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അറിയിപ്പുണ്ട്.
ചെന്നൈയിലും സമീപ പ്രദേശങ്ങളായ ചെങ്കൽ പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, കടലൂർ, നാഗപട്ടണം ഉൾപ്പെടെയുള്ള കാവേരി ഡെൽറ്റ പ്രദേശങ്ങളിലും ചൊവ്വാഴ്ച കനത്ത മഴ പെയ്തു. നവംബർ 26 ന് തമിഴ്‌നാട്ടിലെ മയിലാടുതുറൈ, കാരക്കൽ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂർ എന്നിവയുൾപ്പെടെ നിരവധി ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അധികൃതർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.