ഗുവഹാത്തി: 19 വയസിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയിൽ കേരളത്തിന് നാണംകെട്ട തോൽവി. 225 റൺസിനായിരുന്നു അസമിന്റെ വമ്പൻ ജയം.277 റൺസ് വിജയലക്ഷ്യം പിന്തുടുർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 51 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഹിമൻഷു സാരസ്വതിന്റെ പ്രകടനമാണ് അസമിന് അനായാസ വിജയം ഒരുക്കിയത്. ഒരാൾ മാത്രമാണ് കേരള ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്.
രണ്ട് വിക്കറ്റിന് ഒൻപത് റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന്റെ പെട്ടെന്നുള്ള തകർച്ച അവിശ്വസനീയമായിരുന്നു. കൂടുതൽ റൺസ് കൂട്ടിച്ചേർക്കും മുൻപേ ഒരു റണ്ണെടുത്ത സൗരഭ് മടങ്ങി. ഇടയ്‌ക്ക് അഹമ്മദ് ഖാനും അഹമ്ദ് ഇമ്രാനും ചേർന്നുള്ള കൂട്ടുകെട്ട് നിലയുറപ്പിച്ചെന്ന് തോന്നിച്ചു. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ കേരളത്തിന്റെ പതനം തു
ടങ്ങി.
വെറും 22 റൺസിനിടെയാണ് കേരളത്തിന്റെ അവസാന ഏഴ് വിക്കറ്റുകൾ വീണത്. 21 റൺസെടുത്ത കാർത്തിക്കാണ് കേരളത്തിന്റെ ടോപ് സ്കോറർ. അഞ്ച് വിക്കറ്റെടുത്ത ഹിമൻഷു സാരസ്വതിന് പുറമെ ആയുഷ്മാൻ മലാകറും നിഷാന്ത് സിംഘാനിയയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. കളിയുടെ ആദ്യ ഇന്നിങ്സിലും അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഹിമൻശു സാരസ്വത് രണ്ട് ഇന്നിങ്സുകളിലുമായി 77 റൺസും നേടിയിരുന്നു















