തിരുവനന്തപുരം: കള്ളക്കേസ് ചുമത്തി അന്താരാഷ്‌ട്ര കൃഷ്ണാവബോധ പ്രസ്ഥാനത്തിലെ രണ്ട് സന്ന്യാസിമാരെ ബംഗ്ലാദേശ് സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവം നഗ്‌നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയത് കൊണ്ടാണ് സർക്കാർ സന്ന്യസിമാർക്കെതിരെ പ്രതികാര നടപടികൾ കൈക്കൊണ്ടതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ പ്രസ്താവനയിൽ പറഞ്ഞു.
ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കെതിരെ ഇസ്ലാമിക മതമൗലികവാദ പ്രസ്ഥാനങ്ങൾ നടത്തുന്ന കിരാതമായ ആക്രമണ പരമ്പരകളെ തടയുന്നതിൽ ബംഗ്ലാദേശ് സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. നിലവിലുള്ള ഭരണഘടനയെ അട്ടിമറിച്ച് ഒരു മതാധിഷ്ഠിത ഭരണം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്റെ മുന്നോടിയാണ് ഇപ്പോഴത്തെ ന്യൂനപക്ഷ വേട്ട എന്ന ആരോപണത്തിന് മറുപടി പറയാൻ മുഹമ്മദ് യൂനിസ് സർക്കാരിന് ബാധ്യതയുണ്ടെന്നും ഭാരതീയ വിചാരകേന്ദ്രം ചൂണ്ടിക്കാട്ടി.
മുസ്ലീങ്ങൾക്ക് മഹാഭൂരിപക്ഷമുള്ള ബംഗ്ലാദേശിൽ അവശേഷിക്കുന്ന മറ്റ് മത വിഭാഗങ്ങളെ ഭയപ്പെടുത്തി പലായനം ചെയ്യുവാൻ സാഹചര്യം സൃഷ്ടിക്കുകയാണ് ഇസ്ലാമിക തീവ്രവാദികളുടെ ഗുഢലക്ഷ്യം. ഇതിനെതിരെ ഉറച്ച നിലപാടു കൈക്കൊള്ളണമെന്നും സന്യാസിമാരുടെ മോചനം ഉറപ്പുവരുത്തണമെന്നും ഭാരത സർക്കാരിനോടും, ഐക്യരാഷ്‌ട്ര സംഘടന ഉൾപ്പെടെയുള്ള അന്തർദേശീയ മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനങ്ങളോടും ഭാരതീയ വിചാരകേന്ദ്രം അഭ്യർത്ഥിച്ചു.















