എറണാകുളം: നവകേരള സദസിന്റെ യാത്രക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. മർദ്ദിച്ച സംഭവത്തെ രക്ഷാപ്രവർത്തനമെന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും സിറ്റി പൊലീസ് പറഞ്ഞു.
രക്ഷാപ്രവർത്തനം എന്ന് പരാമർശച്ചതിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ വകുപ്പില്ല. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ നാളെ റിപ്പോർട്ട് സമർപ്പിക്കും. പരാതിയിൽ കൃത്യമായ അന്വേഷണം നടന്നിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിഷേധക്കാർ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ എറണാകുളം സി ജെ എം കോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസുകാരും ചേർന്ന് പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിച്ചിരുന്നു. ചെടിച്ചട്ടി ഉൾപ്പെടെ ഉപയോഗിച്ച് തലയ്‌ക്കടിക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവം രക്ഷാപ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരമാർശം കുറ്റകൃത്യത്തിനുള്ള പ്രേരണയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം നടത്തിയവർ പരാതി നൽകിയത്.
കഴിഞ്ഞ വർഷം ഡിസംബർ 15 ന് ആലപ്പുഴയിലായിരുന്നു സംഭവം. മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി ഉയർത്തിയ പ്രതിഷേധക്കാരെയാണ് ഗൺമാനും പൊലീസുകാരും ചേർന്ന് തല്ലിച്ചതച്ചത്. എന്നാൽ ജോലിയുടെ ഭാഗമായുള്ള നടപടിയായി മാത്രമേ ഇതിനെ കാണാൻ സാധിക്കുകയുള്ളൂവെന്നും പ്രതിഷേധക്കാർ വാഹനത്തിന് മുന്നിലേക്ക് ചാടിയപ്പോൾ രക്ഷാപ്രവർത്തനമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.















