ന്യൂഡൽഹി: സ്വയം പ്രതിരോധിക്കുന്ന വിഷയത്തിൽ ഇന്ത്യ പണ്ടത്തെ സർക്കാരിനെ പോലെയല്ലെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന് അന്നത്തെ കോൺഗ്രസ് സർക്കാർ മറുപടി നൽകിയില്ല. ഭീകരാക്രമണത്തിൽ പകച്ചു നിന്നു. എന്നാൽ ഇന്ന് അടിക്ക് തിരിച്ചടി നൽകുമെന്നും എസ് ജയശങ്കർ പറഞ്ഞു. എൻഡി ടിവിയിൽ ഇന്ത്യൻ ഓഫ് ദി ഇയർ അവാർഡ് 2024 നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” 2008 ലെ മുംബൈ ഭീകരാക്രമണത്തിന് മറുപടി നൽകാതെ അന്നത്തെ സർക്കാർ ആക്രമണം വിട്ടുകളഞ്ഞു. എന്നാൽ വർഷങ്ങൾക്കിപ്പുറം ഉറി, ബാലാകോട്ട് ആക്രമണങ്ങളിലൂടെ മോദി സർക്കാർ പാകിസ്താന് മറുപടി നൽകി.”- എസ് ജയശങ്കർ പറഞ്ഞു.
ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക താവളത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെഎം) ആക്രമണം നടത്തി. ഇതേത്തുടർന്ന് പാക് അധീന കശ്മീരിലെ (പിഒകെ) ഭീകര ക്യാമ്പുകളിൽ ഇന്ത്യ പ്രത്യേക സേനയെ വിന്യസിച്ച് സർജിക്കൽ സ്ട്രൈക്ക് നടത്തി മറുപടി നൽകി.
2016 സെപ്റ്റംബറിൽ നടന്ന സർജിക്കൽ സ്ട്രൈക്കിൽ ഇന്ത്യൻ സ്പെഷ്യൽ ഫോഴ്സ് നിരവധി ഭീകരവാദ ലോഞ്ച് പാഡുകൾ തകർത്തു. 2019 ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ജെയ്ഷെ ഭീകരർ നടത്തിയ ചാവേർ ബോംബ് ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായാണ് പാകിസ്താനിലെ ബാലാകോട്ടിൽ വ്യോമാക്രമണം നടന്നതെന്നും എസ് ജയശങ്കർ വ്യക്തമാക്കി.















