കോഴിക്കോട്: എംകെ രാഘവൻ എംപിക്കെതിരെ വിമർശനം ശക്തമാകുന്നു. മാടായി കോളേജിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നിയമനം നൽകാൻ ശ്രമിച്ചെന്നും ഇതിനായി എംപി കോഴ വാങ്ങിയെന്നുമുള്ള ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണിത്. എംപിക്കെതിരെ സ്വന്തം പാർട്ടി പ്രവർത്തകർ തന്നെ രംഗത്തുവന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രതിഷേധം രേഖപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എംകെ രാഘവൻ യഥാർത്ഥത്തിൽ കോൺഗ്രസിനൊപ്പമാണോ അതോ CPMന് ഒപ്പമാണോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ് ഇതുസംബന്ധിച്ച് പങ്കുവച്ച കുറിപ്പിങ്ങനെ..
“എംകെ രാഘവൻ കോൺഗ്രസാണോ CPM ആണോ? അതോ ഷാഫി മുഹമ്മദ് റിയാസ് സഖ്യത്തിന്റെ ഏജൻ്റ് ആണോ? സഖാക്കൾക്ക് വേണ്ടി നിലകൊള്ളുന്ന, കോൺഗ്രസ് പ്രവർത്തകർക്ക് പുല്ലുവില നൽകുന്ന, എംകെ രാഘവനെയൊക്കെ ഇനിയും ചുമക്കണോയെന്ന് സാധാരണ കോൺഗ്രസ് പ്രവർത്തകർ ചിന്തിക്കണം. ഒന്നല്ല ഒരായിരം MK രാഘവൻമാരും VD സതീശൻമാരും ഷാഫിമാരുടെയും മുഹമ്മദ് റിയാസുമായുള്ള സഖ്യമാണ് പിണറായി വിജയൻ ഭരണത്തിന്റെ ഐശ്വര്യം. “- കെ. ഗണേഷ് പറഞ്ഞു.
മാടായി കോളേജ് ചെയർമാനായ എംകെ രാഘവൻ എംപിക്കെതിരെ പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ ശക്തമാവുകയാണ്. കോൺഗ്രസ് പ്രവർത്തകരെ ഒഴിവാക്കി ബന്ധുക്കളായ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കോളേജിലെ ഒഴിവുകളിൽ നിയമനം നൽകാൻ ശ്രമിച്ചെന്നാണ് ആരോപണം. ഓഫീസ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് എന്നീ ഒഴിവുകളിൽ സ്വന്തക്കാരെ നിയമിക്കാൻ ശ്രമിച്ചെന്നാണ് കോൺഗ്രസുകാർ ആരോപിക്കുന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും അനദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത് സർക്കാർ നിർദേശിച്ചതു പ്രകാരമാണെന്നും എംകെ രാഘവൻ പ്രതികരിച്ചു.















