ബെർലിൻ: ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്ന് ഇസ്ലാമിസ്റ്റുകളെ പിടികൂടി ജർമൻ പൊലീസ്. ഇവരിൽ നിന്ന് റൈഫിളും കത്തികളും കണ്ടെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് യുവാക്കളെ പിടികൂടിയത്. 15, 20, 22 വയസുള്ളവരാണ് പ്രതികൾ.
മാൻഹൈമിൽ നിന്നും ജർമൻ-ലെബനീസ് സഹോദരങ്ങളായ 15കാരനെയും 20കാരനെയും, ഹെസ്സൻ സംസ്ഥാനത്തെ ഹോക്ടാനസിൽ നിന്നും ജർമൻ-ടർക്കിഷ് വംശജനായ 22-കാരനെയുമാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. മാൻഹൈമിലോ ഫ്രാങ്ക്ഫർട്ടിലോ പ്രവർത്തിക്കുന്ന ക്രിസ്മസ് മാർക്കറ്റുകളിൽ ഭീകരാക്രമണം നടത്തുകയായിരുന്നു മൂവരുടെയും ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ നിലവിൽ വിചാരണത്തടവിലാണ്.
ഭീകരാക്രമണ പദ്ധതി തകർത്ത് പ്രതികളെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരെ ഹെസ്സെൻ ആഭ്യന്തര മന്ത്രി റോമൻ പോസെക്ക് പ്രശംസിച്ചു. 2023 ഒക്ടോബർ 7ന് ഇസ്രായേലിനെതിരെ ഹമാസ് ഭീകരാക്രമണം നടത്തിയത് മുതൽ അതീവ ജാഗ്രതയിലാണ് ജർമനി. സമീപ വർഷങ്ങളിൽ ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിൽ ചെറുതും വലുതുമായ പല ആക്രമണങ്ങളും ജർമനിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതലും കത്തിക്കുത്തുകളായിരുന്നു.















