അന്തരിച്ച മലയാളി ഹോളിവുഡ് നടൻ തോമസ് ബെർളി അഥവാ കൊച്ചി മട്ടാഞ്ചേരിക്കാരൻ തോമസ് ബെർളി കുരിശിങ്കൽ ഇന്നത്തെ തലമുറക്ക് അപരിചിതനാണ് .പക്ഷെ മലയാള സിനിമയുടെ ചരിത്രത്തിൽ ഈ സകലകലാ വല്ലഭന്റെ സ്ഥാനം സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്
സിനിമാ നിർമ്മാണം, സംവിധാനം, അഭിനയം, സംഗീതം എന്നിങ്ങനെ സിനിമയിൽ തോമസ് ബെർളി കൈ വെക്കാത്ത മേഖലകൾ ഇല്ല. അൻപതുകളുടെ തുടക്കത്തിൽ തിരമാല എന്ന മലയാള സിനിമയിൽ നായകനായിട്ടാണ് അരങ്ങേറ്റം. പിൽക്കാലത്തെ സൂപ്പർ താരം സാക്ഷാൽ സത്യൻ ആയിരുന്നു കന്നി ചിത്രത്തിൽ തോമസ് ബെർളിയുടെ പ്രതി നായകൻ. പക്ഷേ സിനിമയെക്കുറിച്ച് പഠിച്ച് അഭിനയിക്കണം എന്ന ത്വര അദേഹത്തെ ഹോളിവുഡിലേക്ക് എത്തിക്കുകയായിരുന്നു.
1953-ൽ ആലപ്പുഴ സ്വദേശി, സംവിധായകൻ വിമൽ കുമാറുമായുള്ള കണ്ടു മുട്ടലാണ് തോമസ് ബെർളിക്ക് സിനിമയിലേക്കുള്ള കവാടമായത്.
തികച്ചും അവിചാരിതമായിട്ട് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്ന് തോമസ് ബെർളിയോട് വിമൽ കുമാർ ചോദിക്കുകയായിരുന്നു.
അന്ന് ബെർളി ഇൻ്റർ മീഡിയറ്റിന് പഠിക്കുന്നു . പിന്നീട് അന്നത്തെ തന്റെ ആത്മസുഹൃത്ത് രാമു കാര്യാട്ടിനൊപ്പം തോമസ് ബെർളി തിരുവനന്തപുരത്ത് മേക്കപ്പ് ടെസ്റ്റിന് പോയി അതിൽ പാസായി. രാമു കാര്യാട്ട് വിമൽ കുമാറിന്റെ കീഴിൽ സിനിമ പഠിക്കാനായി അസിസ്റ്റൻ്റ് ഡയക്ടറായി ചേരുകയും ചെയ്തു. അങ്ങനെ രണ്ടു പേരും ആ സിനിമയുടെയും മലയാള സിനിമയുടെയും ഭാഗമായി.
വൻ വിജയമായിരുന്ന തിരമാലയിൽ തോമസ് ബെർളി ഹീറോയും സത്യൻ എന്ന സത്യനേശൻ നാടാർ വില്ലനുമായിരുന്നൂ. പാട്ടുകളായിരുന്നു തിരമാലയെ വിജയത്തിലെത്തിച്ച പ്രാധാന ഘടകം. രു മൾട്ടി ക്ലൈമാക്സ് സിനിമ കൂടി ആയിരുന്നു തിരമാല.മലയാളത്തിലെ എന്നാൽ ഒരു പക്ഷെ ഇന്ത്യൻ സിനിമകളിലെ തന്നെ ആദ്യത്തെ മൾട്ടി ക്ലൈമാക്സ് സിനിമ ഇതാണ്. തിരുവിതാംകൂർ ഭാഗത്ത് കോമഡി ക്ലൈമാക്സും മലബാർ ഭാഗത്ത് ട്രാജഡി ക്ലൈമാക്സും ആയിരുന്നു.
തുടർന്ന് സിനിമയെ കൂടുതൽ പഠിക്കാൻ തോമസ് ബെർളിയെ പ്രേരിപ്പിച്ചു. അങ്ങിനെ പഠിക്കാൻ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ , ലോസ് ഏഞ്ചൽസിൽ ചേർന്നു. ഹോളിവുഡ് സിനിമകളിൽ അഭിനയിച്ച കൊണ്ട് തന്നെ സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചും പഠിച്ചു. Never So Few, Old man and Sea എന്നിവയാണ് തോമസ് ബെർളി അഭിനയിച്ച ഹോളിവുഡ് സിനിമകൾ. അഭിനയിച്ചെങ്കിലും അന്നും കൂടുതൽ ശ്രദ്ധയും താൽപര്യവും കഥാ രചനയിൽ ആയിരുന്നു.
പിന്നെ ഇന്ത്യയിൽ എത്തി മറൈൻ എക്സ്പോർട്ട് ബിസിനസ്സിൽ വ്യാപൃതനായി . മനസ്സിൽ സിനിമ നിറഞ്ഞു നിന്നതിനാൽ ധാരളം കഥകളെഴുതി. കെ പി ഉമ്മർ നായകനായി ഇതു മനുഷ്യനോ(1973) , വെള്ളരിക്കാ പട്ടണം(1985) തുടങ്ങിയ സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്തു . ‘ഡബിൾ ബാരൽ’ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
‘വെള്ളരിക്കാപട്ടണ’ത്തിന്റെ സംഗീതസംവിധാനവും നിർവഹിച്ചു. സിനിമാജീവിതം വിഷയമാക്കി എഴുതിയ ‘ഹോളിവുഡ് ഒരു മരീചിക’ ഉൾപ്പെടെ നാലു പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചു.















