ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹൗസിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാർ കല്ലേറ് നടത്തി. ആക്രമണത്തിൽ വീടിന് മുന്നിലുണ്ടായിരുന്ന പൂച്ചെട്ടി തകർന്നു. വേറെയും നാശനഷ്ടങ്ങളുണ്ടായെന്നാണ് വിവരം.
പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് പ്രതിഷേധക്കാർ അകത്തുകടന്നത്. തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ആളുകൾ അല്ലുവിന്റെ വസതിയിലെത്തിയത്. മതിൽ ചാടി കടന്ന പ്രതിഷേധക്കാർ വസ്തുവകകൾ അടിച്ച് തകർക്കാനും ശ്രമിച്ചു.
സംഭവത്തിന് പിന്നിൽ ഉസ്മാനിയ സർവകാലശാലയിലെ അംഗങ്ങളാണെന്നാണ് സൂചന. 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. രേവതിക്കും മകനും നീതി ലഭിക്കണമെന്ന മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടും ബോർഡുകൾ ഉയർത്തിപിടിച്ചുമാണ് ഇവർ അല്ലു അർജുന്റെ വീട്ടിലെത്തിയത്. പിന്നിൽ രാഷ്‌ട്രീയ നീക്കളുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എംഎൽഎ അക്ബറുദ്ദീൻ ഒവൈസി തുടങ്ങിയവർ അല്ലു അർജുനെതിരകെ വ്യാജ പ്രചരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടന്റെ വീടിന് നേരെയുള്ള ആക്രമണം. തെറ്റായ വാർത്തകർ പരത്തരുതെന്ന് കഴിഞ്ഞ ദിവസം അല്ലു അർജുൻ വ്യക്തമാക്കിയിരുന്നു. ദാരുണ സംഭവം അറിഞ്ഞപ്പോൾ മുതൽ കുടുംബത്തിനൊപ്പം നിലകൊണ്ടിരുന്നുവെന്നും അവർക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ തയ്യാറാണെന്നും താരം അറിയിച്ചിരുന്നു.
പുഷ്പ 2 പ്രീമിയറിനിടെ അല്ലു അർജുൻ സന്ധ്യ തിയേറ്ററിലേക്കെത്തിയതോടെ ജനങ്ങൾ ഇരച്ചെത്തുകയായിരുന്നു. തിക്കിലും തിരക്കിലുംപെട്ട് രേവതി മരിച്ചു. ഇവരുടെ മകൻ അബോധാവസ്ഥയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം അല്ലുവിന്റെ പിതാവ് അല്ലു അരവിന്ദ് ആശുപത്രിയിൽ നേരിട്ടെത്തി കുട്ടിയെ സന്ദർശിച്ചിരുന്നു.















