കോട്ടയം: സാംസ്കാരിക മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രമായ ‘ദീപിക’ ദിനപത്രത്തിന്റെ മുഖപ്രസംഗം. ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് മന്ത്രിയുടെ പ്രസംഗത്തിനെതിരായ കടുത്ത വിമര്‍ശനം ഉള്ളത്.
യു. പ്രതിഭ എം.എല്‍.എയെ പിന്തുണച്ച് എന്ന രീതിയിൽ പുകവലിയെ പ്രോത്സാഹിപ്പിച്ച് മന്ത്രി നടത്തിയ പ്രസംഗമാണ് വിവാദമായത്. യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് ‘വിഷപ്പുകയും വിവരക്കേടും’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
“മയക്കുമരുന്നിന്റെ കാര്യത്തിലെങ്കിലും രാഷ്ട്രീയവും മതവും കലർത്തരുത്. ഏതു രാജാവിന്റെ മകനാണെങ്കിലും “നാർകോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ്.” എന്ന് ദീപിക മന്ത്രിയെ ഓർമ്മിപ്പിക്കുന്നു.
‘കൊച്ചുകുട്ടികളല്ലേ, അവര്‍ കമ്പനി കൂടും, സംസാരിക്കും, ചിലപ്പോള്‍ പുകവലിക്കും’ എന്ന് പറഞ്ഞതിലൂടെ ആപത്കരമായൊരു സംസ്കാരത്തെയാണ് കേരളത്തിന്റെ സാംസ്കാരികമന്ത്രി നിസാരവത്കരിച്ചതെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തി. ഇത്തരം ‘കൊച്ചുകുട്ടികള്‍’ അവരുടെ തന്നെ ആയുസിനും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമാധാനത്തിനും ഭീഷണിയായിരിക്കുന്ന കാലത്ത് ഈ വാക്കുകള്‍ വമിപ്പിക്കുന്നത് വിഷപ്പുകയാണെന്നും മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു.
“കുട്ടികളില്‍ നിന്ന് പിടിച്ചത് പുകയിലയല്ല, ചെറിയ അളവിലെങ്കിലും കഞ്ചാവാണ്. രാജ്യവ്യാപകമായി 18 വയസും പുകവലിക്കുന്നതിനു പ്രായപരിധിയുള്ള രാജ്യത്ത് അതിനു വിപരീതമായി പ്രസ്താവന നടത്തുന്നത് ഉത്തരവാദിത്വമില്ലായ്മ മാത്രമല്ല, കുറ്റവും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കലുമാണ്.”, ദീപിക വ്യക്തമാക്കുന്നു.
മന്ത്രി സജി ചെറിയാൻ പുക വലിക്കുന്നതുകൊണ്ട് പുകവലി മഹത്തരമാകില്ല. അതുപോലെ, പുകവലിയെ നിസാരവത്കരിക്കാൻ അദ്ദേഹം എംടിയെ കൂട്ടുപിടിച്ചതും അപലപനീയമാണ്.എംടിയുടെ മഹത്വം അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രതിഭയിലാണ്, പുകവലിയിലല്ല. ഇത്തരം താരതമ്യങ്ങൾ കുബുദ്ധിയാണ്. മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. ജയരാജിനെ സ്ഥലം മാറ്റി. ഇത് പ്രൊമോഷന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത് ശരിയാകാം. എന്നാല്‍, ആലപ്പുഴയുടെ തെക്കന്‍ മേഖലയിലെ ബിനാമി കള്ളുഷാപ്പുകള്‍ക്കെതിരെയും സ്പിരിറ്റ് കടത്തിനെതിരെയും കര്‍ശന നടപടി സ്വീകരിച്ചതിലൂടെ ഉന്നതര്‍ക്ക് അനഭിമതനായ, കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ, വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെ മലപ്പുറത്തേക്ക് മാറ്റിയത് സംശയത്തിനിടയാക്കുന്നു” മുഖപ്രസംഗത്തില്‍ പറയുന്നു.















