2025 പിറന്നപ്പോൾ മുതൽ കേൾക്കുന്ന പദമായിരിക്കും ‘ജനറേഷൻ ബീറ്റ’. ഇന്ത്യയിലെ ആദ്യത്തെ ജനറേഷൻ ബീറ്റ കുഞ്ഞിനെ കണ്ടെത്തിയിരിക്കുകയാണ്. മിസോറാമിലാണ് കുട്ടി പിറന്നത്. ഫ്രാങ്കി റെമ്രു അത്തിക സാഡെംഗ് (Frankie Remruatdika Zadeng) എന്നാണ് കുഞ്ഞിന്റെ പേര്. 2025-നും 2035-ും ഇടയിൽ ജനിക്കുന്ന കുട്ടികളെയാണ് ‘ജനറേഷൻ ബീറ്റ’ എന്നു പറയുന്നത്.
ജനുവരി ഒന്നിന് പുലർച്ചെ 12.03-നായിരുന്നു ഫ്രാങ്കിയുടെ ജനനം. 2025-ൽ ആദ്യം ജനിച്ച കുട്ടി എന്ന ഖ്യാതിക്ക് പുറമേ ഇന്ത്യയിൽ ഈ തലമുറയിൽ തന്നെ ആദ്യം ജനിച്ചയാളായി മാറിയിരിക്കുകയാണ് ഈ കുഞ്ഞു മിടുക്കൻ. ഡർട്ട്‌ലാങ്ങിലെ സിനഡ് ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. മൂന്നംഗ കുടുംബത്തിലേക്കാണ് ഫ്രാങ്കി പിറന്നു വീണത്. 3.12 കിലോഗ്രാമായിരുന്നു ജനനസമയത്ത് ഫ്രാങ്കിയുടെ ഭാരം.
ഓസ്ട്രേലിയയിലാണ് ലോകത്ത് ആദ്യമായി ജനറേഷൻ ബീറ്റ കുട്ടി പിറന്നത്. റെമി എന്ന് പേരിട്ടിരിക്കുന്ന പെൺകുഞ്ഞാണ് തലമുറയിലെ മുതിർന്ന അംഗം. പ്രതീക്ഷിച്ചിരുന്നതിലും രണ്ടാഴ്ച മുൻപേ ആണ് റെമിയുടെ ജനനം. ചരിത്രത്തിലേക്കാണ് റെമി പിറന്നുവീണത്.
2025-നും 2039-നും ഇടയിൽ ജനിക്കുന്നവരാണ് ജെൻ ബീറ്റയിൽ ഉൾപ്പെടുന്നവർ. 2035-ഓടെ ആഗോള ജനസംഖ്യയുടെ 16 ശതമാനത്തോളം ജനറേഷൻ ബീറ്റയിൽ ഉൾപ്പെട്ടവരാകും. മുൻ തലമുറയേക്കാൾ ആയുസ് കൂടുതലുള്ള കുട്ടികൾ ജനിക്കുന്ന തലമുറയാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാങ്കേതികവിദ്യയുടെ ലോകത്തേക്ക് പിറന്നുവീഴുന്നവരാണ് ഇവർ. അവർ കൂടുതൽ സാങ്കേതിക പരിജ്ഞാനമുള്ളവരും സാമൂഹികബോധവും ഉള്ളവരായിരിക്കുമെന്നാണ് പ്രവചനം.















