ന്യൂഡൽഹി: കേന്ദ്ര യുവജനകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് ലീഡേഴ്സ് ഡയലോഗിൽ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 3,000 യുവാക്കളുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും. കേരളത്തെ പ്രതിനിധീകരിച്ച് 39 പേർ പങ്കെടുക്കും. ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പരിപാടി പുതിയ ആശയങ്ങളുടെ സംവാദ വേദിയായി മാറുകയാണ്.
യുവാക്കളെ പങ്കാളികളാക്കി സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ വികസിത രാഷ്‌ട്രമാക്കി മാറ്റുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയുമായി യുവാക്കളും കുട്ടികളും നൂതന ആശയങ്ങൾ പങ്കുവയ്‌ക്കും. സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ, വെർച്വൽ സംവിധാനങ്ങൾ, സുസ്ഥിര വികസനം തുടങ്ങി നിരവധി പ്രദർശനങ്ങളും ആശയങ്ങളുമാണ് യുാവക്കൾ ദേശീയ യുവജനദിനത്തിൽ പങ്കുവയ്‌ക്കുക.
ഇന്ത്യയുടെ വികസനത്തിന് നിർണായകമായി മാറുന്ന പത്ത് പ്രമേയങ്ങളെ കുറിച്ചുള്ള ആശയങ്ങൾ ഇന്ന് പ്രധാനമന്ത്രിക്ക് മുൻപിൽ അവതരിപ്പിക്കപ്പെടും. സാങ്കേതികവിദ്യ, സുസ്ഥിരത, സ്ത്രീ ശാക്തീകരണം, ഉത്പാദ മേഖല, കാർഷികം തുടങ്ങിയ വിഷയങ്ങളിൽ നൂതനമായ പരിഹാരം കണ്ടെത്താൻ വികസിത് ഭാരത് ലീഡേഴ്സ് മീറ്റ് സഹായിക്കും.
പത്താം ക്ലാസ് വിദ്യാർത്ഥി മുതൽ ഡോക്ടർ വരെ സംവാദത്തിൽ പങ്കെടുക്കുന്ന 39 അംഗ മലയാളി സംഘത്തിലുണ്ട്. ദേശീയ യുവജനോത്സവത്തിന്റെ പുനർരൂപകൽപനയാണ് വികസിത് ഭാരത് ലീഡേഴ്സ് ഡയലോഗ്. യുവാക്കളെ നേതൃപാടവത്തിലും രാഷ്‌ട്രനിർമാണത്തിലും പങ്കാളികളാക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യ വ്യാപകമായി ക്വിസ് മത്സരമടക്കം നടത്തിയാണ് ചടങ്ങിലേക്ക് യുവാക്കളെ തെരഞ്ഞെടുത്തത്. പ്രഥമ റൗണ്ടിൽ 30 ലക്ഷം പേരാണ് പങ്കെടുത്തത്.















