ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കണമെങ്കിൽ ബന്ദികളുടെ പേരുവിവരങ്ങൾ നൽകണമെന്ന ഉപാധി ഹമാസ് തെറ്റിച്ചതിനെ തുടർന്ന് വെടിനിർത്തലിൽ നിന്ന് പിന്മാറി ഇസ്രായേൽ. ഹമാസ് മോചിപ്പിക്കുമെന്ന് ഉറപ്പുനൽകിയ ബന്ദികളുടെ പട്ടിക ലഭിക്കുന്നതുവരെ കരാറുമായി മുന്നോട്ടുപോകാൻ തയ്യാറല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഗാസയിൽ ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ പ്രാബല്യത്തിലാകുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം.
ഹമാസ് അറിയിച്ചതുപോലെ, അവർ മോചിപ്പിക്കുന്ന ഇസ്രായേലി ബന്ദികളുടെ പേരുവിവരങ്ങളടങ്ങിയ പട്ടിക ലഭിക്കുന്നതുവരെ വെടിനിർത്തൽ നടപ്പിലാകില്ല. ബന്ദികളെ മോചിപ്പിക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും ബന്ദികളുടെ പേരുകൾ നൽകണമെന്നാണ് വെടിനിർത്തൽ കരാറിൽ പറയുന്നത്. എന്നാൽ ഇതുവരെയും ഹമാസ് അതുനൽകിയിട്ടില്ല. പ്രാദേശിക സമയം നാല് മണിക്കെങ്കിലും ബന്ദികളുടെ പേരുകളടങ്ങിയ പട്ടിക കൈമാറണമായിരുന്നു. കരാർ ലംഘനം ഇസ്രായേൽ വച്ചുപൊറുപ്പിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
ദീർഘകാലമായി ലോകം മുഴുവൻ കാത്തിരുന്ന ബന്ദിമോചനവും വെടിനിർത്തലും നടപ്പാകാൻ ഏതാനും മണിക്കൂറുകൾ ശേഷിക്കെയാണ് ഇസ്രായേലിന്റെ നിർണായക നീക്കം. കർശന വ്യവസ്ഥകളോടെയുള്ള വെടിനിർത്തൽ കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്ന പ്രഖ്യാപനമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. ആദ്യ ഘട്ടത്തിൽ 33 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കുമ്പോൾ പകരമായി 2,000 പാലസ്തീൻ തടവുകാരെയാണ് ഇസ്രായേൽ തിരികെ നൽകേണ്ടത്. എന്നാൽ ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടാത്തതാണ് കരാർ നടപ്പിലാകില്ലെന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തിന് കാരണം.















