ദുബായ്; യുഎഇയിലെ പ്രവാസികൾക്കിടയിൽ സമ്പാദ്യ ശീലം കുറയുന്നു. രാജ്യത്തെ അൻപത് ശതമാനത്തിലേറെ താമസക്കാർ കഴിഞ്ഞ വർഷം ചെലവഴിച്ചത് സമ്പാദിച്ചതിനേക്കാളേറെയെന്ന് റിപ്പോർട്ട്. സാമ്പത്തിക സാങ്കേതിക പ്ലാറ്റ്‌ഫോമായ യാബി നടത്തിയ സർവേയിലാണ് ഈ വിവരം.
യുഎഇയിലെ ജനങ്ങൾക്കിടയിൽ സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് യാബി നടത്തിയ സർവേ. സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും പ്രാധാന്യം മനസിലാക്കുകയായിരുന്നു സർവേയുടെ ലക്ഷ്യം. വരുമാനമില്ലാതെ രണ്ടാഴ്ചയെങ്കിലും ജീവിത ചിലവുകൾ തള്ളി നീക്കാമെന്ന് ആത്മവിശ്വാസമുള്ളത് സർവേയിൽ പ്രതികരിച്ചവരിൽ പകുതി പേർക്ക് മാത്രമാണ്.
സർവേയിൽ പങ്കെടുത്തവരിൽ 50.46 ശതമാനംപേർ സമ്പാദ്യത്തിലേറെ ചെലവഴിക്കുകയാണ് ചെയ്തത്. ഏകദേശം 33.53 ശതമാനം പേർക്ക് മാത്രമാണ് ജോലി അവസാനിപ്പിച്ചാലും ആവശ്യമായ സമ്പാദ്യം കൈവശമുണ്ടെന്ന് ഉറപ്പുള്ളൂ. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ 41 ശതമാനം പേർക്കും പ്രതീക്ഷയില്ലെന്നാണ് കണ്ടെത്തൽ.
ദുബായ് പോലുള്ള നഗരത്തിൽ വിനോദത്തിനുള്ള അനന്തസാധ്യതകളും ക്രെഡിറ്റ് കാർഡുകൾ അനായാസം ലഭിക്കുന്നതും മികച്ച ജീവിതനിലവാരം പ്രതിഫലിപ്പിക്കാൻ ആഢംബര സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതുമെല്ലാം സമ്പാദ്യശീലം കുറയാൻ കാരണമായെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സമ്പാദ്യത്തിലേറെ ചെലവഴിക്കാനുള്ള പ്രേരണയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.