വയനാട്: വനം വകുപ്പിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് വനംമന്ത്രി എ.കെ ശശീന്ദ്രൻ. വനം വകുപ്പ് നിയോഗിച്ച സ്പെഷ്യൽ ഓപ്പറേഷൻ സംഘമാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. ചത്തതാണെങ്കിലും കടുവയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ആത്മാർത്ഥ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് സമാധാനമായി ഉറങ്ങാൻ സാധിക്കട്ടെയെന്നും ആശംസിക്കുന്നു- മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒരു കാര്യത്തിനും 100 ശതമാനം പരിഹാരം പ്രതീക്ഷിക്കരുത്. വനം വകുപ്പിലെ ഉദ്യോഗസ്ഥർ അവരുടെ പ്രവർത്തനത്തിൽ ജാഗ്രതക്കുറവ് കാണിക്കുന്നുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്നും തിരുത്താൻ തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു. രാപ്പകൽ ഇല്ലാതെ ധീരതയോടെയാണ് അവർ പ്രവർത്തിക്കുന്നത്. മിഥ്യധാരണകൾ ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ജനങ്ങൾക്ക് സമാധാനം ഉറപ്പ് നൽകുന്ന പരിപാടികൾ ആസൂത്രണം ചെയ്ത് മുന്നോട്ട് പോകുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടുവ കടിച്ചുകൊന്ന രാധയുടെ വീട്ടിലേക്ക് പോകുമ്പോൾ ഉണ്ടായ രോഷപ്രകടനം മാദ്ധ്യമങ്ങൾ പുറത്തുവിട്ടെങ്കിലും തിരിച്ച് വന്നപ്പോഴുണ്ടായിരുന്ന അവരുടെ പ്രതികരണം ചിത്രീകരിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും മന്ത്രി ആരോപണം ഉന്നയിച്ചു. അടുത്തകാല ചരിത്രത്തിലൊന്നും തന്നെ ഇത്തരമൊരു ഒത്തുതീർപ്പ് ചർച്ച നടത്തിയിട്ടില്ലെന്നും ഇത്രയും ആഹ്ലാദത്തോടെ ജനങ്ങൾ പിരിഞ്ഞുപോയിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.
വയനാട് ജില്ലയിലെ നാലോളം കേന്ദ്രങ്ങളിൽ കടുവയുടെ സാന്നിധ്യമുള്ളതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സ്പെഷ്യൽ ഓപ്പറേഷൻ സ്കീം നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു.















