ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻവിജയം നരേന്ദ്രമോദി സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്ത് ഇൻഡി മുന്നണി തകർന്ന് തരിപ്പണമായെന്നും അദ്ദേഹം പറഞ്ഞു.
അരവിന്ദ് കേജരിവാളിന്റെ അഴിമതി ഭരണത്തിനെതിരായ ജനവിധിയാണ് ഡൽഹിയിൽ ഉണ്ടായത്. കേജരിവാളിന്റെയും സിസോദിയയുടേയും തോൽവിയോടെ ആംആദ്മി പാർട്ടിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. കേജരിവാളിന് വേണ്ടി കേരളത്തിൽ പ്രതിഷേധിച്ച യുഡിഎഫിനും എൽഡിഎഫിനും മുഖത്തേറ്റ പ്രഹരമാണിതെന്നും അഴിമതിക്കാർക്ക് നൽകുന്ന ശക്തമായ സന്ദേശമാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസ് സംപൂജ്യരായിരിക്കുകയാണ്. വെറും പ്രാദേശിക പാർട്ടി മാത്രമായി മാറിയ കോൺഗ്രസിന് പ്രതിപക്ഷത്തെ നയിക്കാനുള്ള ധാർമ്മികമായ അവകാശം പോലും നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിന്റെ എണ്ണത്തിൽ നോട്ടയ്‌ക്ക് പോലും പിന്നിലായ സിപിഎമ്മും സിപിഐയുമെല്ലാം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ അപ്രസക്തരായിരിക്കുകയാണ്. കെട്ടിവെച്ച കാശ് പോലും എവിടെയും കിട്ടാത്ത കോൺഗ്രസ് ഒറ്റയ്‌ക്ക് മത്സരിച്ചത് കൊണ്ടാണ് ബിജെപി വിജയിച്ചത് എന്ന വാദം ബാലിശമാണ്. ആറുമാസം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആപ്പ് സഖ്യത്തെ തകർത്ത് ബിജെപി ഡൽഹി തൂത്തുവാരിയിരുന്നു. കോൺഗ്രസ് – ആപ്പ് സഖ്യം ഇല്ലാതായതോടെ ഇൻഡി മുന്നണി എന്ന ആശയം തന്നെ ഇല്ലാതായിരിക്കുകയാണ്. ഡൽഹി തിരഞ്ഞെടുപ്പ് ഫലം കേരളത്തിലും പ്രതിഫലിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.















