ന്യൂഡൽഹി: ലോക്സഭയിലെയും രാജ്യസഭയിലെയും ഡിജിറ്റൈസേഷനെയും എഐ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെയും പ്രശംസിച്ച് മാലദ്വീപ് പീപ്പിൾസ് മജ്ലിസ് സ്‌പീക്കർ അബ്ദുൾ റഹീം അബ്ദുള്ള. പാർലമെന്റ് നടപടികൾ വീക്ഷിക്കാൻ ഇന്ത്യയിലെത്തിയതായിരുന്നു മാലദ്വീപ് സ്പീക്കർ അടക്കമുള്ള പ്രതിനിധി സംഘം. ഇന്ത്യാ സന്ദർശനത്തിനെത്തിയ മാലദ്വീപ് സംഘത്തെ ലോക്സഭാ സ്പീക്കർ ഓം ബിർലയും രാജ്യസഭാ അദ്ധ്യക്ഷൻ ജഗദീപ് ധൻകറും ചേർന്ന് സ്വീകരിച്ചു.
ലോക്സഭയുടെയും രാജ്യസംഭയുടെയും നടപടികൾ വീക്ഷിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യൻ പാർലമെന്റിലെ എഐ ഉപയോഗത്തെ അഭിനന്ദിച്ചത്. മാലദ്വീപ് മജ്‌ലിസിന്റെ (പാർലമെന്റ്) ആർക്കൈവുകൾ ഡിജിറ്റൈസ് ചെയ്യാൻ സാങ്കേതിക പിന്തുണ നൽകണമെന്ന് മാലദ്വീപ് സ്പീക്കർ ഓം ബിർലയോട് അഭ്യർത്ഥിച്ചു. സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് മാലദ്വീപ് മജ്ലിസ് സ്പീക്കറിന് ബിർല ഉറപ്പ് നൽകി.
ഇന്ത്യയ്‌ക്കും മാലദ്വീപിനും നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക, സാമ്പത്തിക വ്യാപാര ബന്ധങ്ങളുണ്ടെന്ന് ഓം ബിർല പറഞ്ഞു. മാലിദ്വീപിലെ പീപ്പിൾ മജ്‌ലിസിലെ അംഗങ്ങളും ഉദ്യോഗസ്ഥരും ഇന്ത്യൻ പാർലമെന്റിന്റെ പ്രൈഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും പാർലമെന്റുകൾ തമ്മിൽ ധാരണാപത്രവും ഒപ്പുവച്ചു.















