വാഷിംഗ്ടൺ: രണ്ട് ദിവസത്തെ യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടൺ ഡിസിയിൽ എത്തി. ഇന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, ഊർജ്ജം, പ്രതിരോധം, സുരക്ഷ, സാങ്കേതിക പങ്കാളിത്തം, തന്ത്രപരമായ സഹകരണം എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.ഇന്ത്യ-യുഎസ് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് ട്രംപിനെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വിമാനമിറങ്ങിയ ഉടനെ പങ്കുവച്ച എക്‌സിലെ ട്വീറ്റിൽ പറഞ്ഞു,
വൈറ്റ് ഹൗസ് സന്ദർശിക്കുന്ന വിശിഷ്ടാതിഥികൾക്കായി ഒരുക്കിയിരിക്കുന്ന ചരിത്രപ്രസിദ്ധമായ ഗസ്റ്റ് ഹൗസായ ബ്ലെയർ ഹൗസിലാണ് പ്രധാനമന്ത്രിക്ക് വിശ്രമ സൗകര്യമൊരുക്കിയിരുന്നത്. യുഎസ് തലസ്ഥാന നഗരിയിൽ എത്തിയ മോദിയെ ഇന്ത്യൻ ത്രിവർണ്ണ പതാകയും യുഎസ് ദേശീയ പതാകയും കൈകളിൽ പിടിച്ചുകൊണ്ട് ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ ബ്ലെയർ ഹൗസിന് പുറത്ത് സ്വീകരിച്ചു.
വാഷിംഗ്ടൺ ഡിസിയിൽ യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡുമായായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ച. ഇന്ത്യ -യുഎസ് സൗഹൃദത്തിന്റെ വിവിധ വശങ്ങൾ മോദിയും തുളസി ഗബ്ബാർഡും ചർച്ച ചെയ്തു. വൈറ്റ് ഹോക്‌സിൽ നടന്ന ചടങ്ങിൽ യുഎസ് ഇന്റലിജൻസ് മേധാവിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഗബ്ബാർഡ്-മോദി കൂടിക്കാഴ്ച.
Met USA’s Director of National Intelligence, @TulsiGabbard in Washington DC. Congratulated her on her confirmation. Discussed various aspects of the India-USA friendship, of which she’s always been a strong votary. pic.twitter.com/w2bhsh8CKF
— Narendra Modi (@narendramodi) February 13, 2025
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎസിലെത്തിയത്. ട്രംപ് രണ്ടാം തവണയും അധികാരമേറ്റതിനുശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ജപ്പാനിലെ ഷിഗെരു ഇഷിബ, ജോർദാനിലെ രാജാവ് അബ്ദുള്ള രണ്ടാമൻ എന്നിവർക്ക് ശേഷം ട്രംപിന്റെ രണ്ടാം പ്രസിഡന്റ് ടേമിൽ അദ്ദേഹത്തെ കാണുന്ന നാലാമത്തെ ലോക നേതാവായിരിക്കും മോദി. സന്ദർശന വേളയിൽ, പ്രധാനമന്ത്രി ടെസ്‌ലയെയും ട്രംപിന്റെ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (ഡോഗ്) തലവനായ സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌കിനെയും സന്ദർശിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.