ഭോപ്പാൽ: വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് വരൻ വില കൂടിയ കാറും ആഭരണങ്ങളും പണവും സ്ത്രീധനം ആവശ്യപ്പെട്ടതായി വധുവിന്റെ പരാതി. ആവശ്യം നിരസിച്ചതോടെ വിവാഹം റദ്ദാക്കിയതായും വരനും കുടുംബത്തിനുമെതിരെ പെൺവീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു.
വിവാഹ സത്കാരത്തിന് തൊട്ടുമുൻപ് വരൻ ഥാർ ജീപ്പ് സ്ത്രീധനമായി നൽകണമെന്ന് ആവശ്യപ്പെട്ടു. 11.50 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് ഇതിന്റ വില. വധുവിന്റെ കുടുംബം ഇത് നിരസിച്ചതോടെ വരന്റെ കുടുംബം വിവാഹ ഘോഷയാത്രയുമായെത്തിയില്ല. എന്നാൽ വധുവിന്റെ ആരോപണങ്ങളെല്ലാം വരൻ നിഷേധിച്ചു.
ഭോപ്പാലിലെ കോ-ഇ-ഫിസ പ്രദേശത്തെ ഒരു വിവാഹ മണ്ഡപത്തിൽ വെള്ളിയാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വധുവിന്റെ കുടുംബവും ബന്ധുക്കളും അതിഥികളും രാത്രി മുഴുവൻ കാത്തിരുന്നെങ്കിലും വരനും കുടുംബവും ഘോഷയാത്രയുമായി എത്തിയില്ല. തുടർന്ന് ഇവർ സമീപത്തെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയായിരുന്നു.
വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് വരൻ കാറിനൊപ്പം പണവും ആഭരണങ്ങളും ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിവാഹ ഘോഷയാത്രയുമായി വരില്ലെന്ന് അയാൾ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. തമാശ പറയുകയാണെന്ന് വധു ആദ്യം കരുതി. ബിസിനസിലുണ്ടായ നഷ്ടമാണ് പണം ആവശ്യപ്പെട്ടതിന് കാരണമെന്ന് വരൻ പറഞ്ഞതായി വധു പറയുന്നു.
എന്നാൽ തന്റെ കുടുംബം സാമ്പത്തികമായി ഭദ്രമാണെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞ വരൻ ആരോപണങ്ങൾ നിഷേധിച്ചു. കഴിഞ്ഞ ഒരു വർഷമായി വിവാഹം കഴിക്കാൻ താൻ തയ്യാറായിരുന്നില്ലെങ്കിലും വധുവിന്റെ കുടുംബം തന്റെ മേൽ സമ്മർദ്ദം ചെലുത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. സ്ത്രീധന നിരോധന നിയമപ്രകാരം വരനും മാതാപിതാക്കൾക്കും സഹോദരിക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.