കാസർഗോഡ്: 21 കാരിയെ വാട്ട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പെൺകുട്ടി പരാതിപ്പെടുന്നു. പെൺകുട്ടിയുടെ പിതാവിന്റെ ഫോണിലേക്കാണ് വിദേശത്ത് ജോലി ചെയ്യുന്ന യുവാവിന്റെ സന്ദേശമെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയും യുവാവും പ്രണയത്തിലാവുകയും വീട്ടുകാരെ അറിയിച്ച് വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. 2022 ആഗസ്റ്റ് 11 നായിരുന്നു ഇരുവരുടെയും വിവാഹം. ഭർത്താവിന്റെ കുടുംബം സ്ത്രീധനമായി 50 പവൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർധനരായ പെൺകുട്ടിയുടെ കുടുംബത്തിന് 20 പവൻ മാത്രമേ നൽകാൻ കഴിഞ്ഞിരുന്നുള്ളൂ. ഇതിന്റെ പേരിൽ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പറയുന്നു.
മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും അവശനിലയിലായ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും ഭർതൃവീട്ടുകാർ കൂട്ടാക്കിയില്ലെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. വിദേശത്തേക്ക് ഒപ്പം കൊണ്ടുപോകാമെന്ന് ധരിപ്പിച്ച് അബ്ദുല്‍ റസാഖ് പെൺകുട്ടിയിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയിൽ ആരോപിക്കുന്നു.