തിരുവനന്തപുരം : വിഴിഞ്ഞം കടപ്പുറത്ത് നിന്നും 2014 നവംബർ 16 ന് കടലിൽ പോയ മത്സ്യത്തൊഴിലാളിയെ കാണാതായ സാഹചര്യത്തിൽ ഇൻഷ്വറൻസ് ക്ലെയിം അവകാശികൾക്ക് അനുവദിക്കുന്ന കാര്യത്തിൽ രണ്ടു മാസത്തിനുള്ളിൽ ഇൻഷ്വറൻസ് കമ്പനി തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ഇത്തരം കാര്യങ്ങളിൽ ഇൻഷുറൻസ് കമ്പനി അമിതമായ സാങ്കേതികത്വം പ്രയോഗിക്കുന്നത് നീതിപൂർവ്വമല്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഡിവിഷണൽ മാനേജർക്കും കേരള ഫിഷർമെൻ വെൽഫയർ ബോർഡ് കമ്മീഷണർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. വിഴിഞ്ഞം പള്ളിത്തുറ പുരേടത്തിൽ ബിജുവിനെ കടലിൽ കാണാതായെന്ന സബ് കളക്ടറുടെ സാക്ഷ്യപത്രം (മാൻ മിസിംഗ് സർട്ടിഫിക്കറ്റ്) ഉൾപ്പെടെ ഹാജരാക്കിയിട്ടാണ് ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിച്ചത്.
ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷക ആരോപണങ്ങൾ നിഷേധിച്ചു. 2014 മുതൽ കാണാതായ ബിജുവിനെ കാണാതായതായി വീട്ടുകാർ പരാതി നൽകിയത് 3 വർഷങ്ങൾക്ക് ശേഷമാണെന്നും ഇൻഷ്വറൻസ് ക്ലെയിമിന് അപേക്ഷ നൽകിയത് 9 വർഷങ്ങൾക്ക് ശേഷമാണെന്നും കമ്പനി വാദിച്ചു. അതിനാൽ ക്ലെയിം നൽകാനാവില്ലെന്നും കമ്പനി നിലപാടെടുത്തു. കമ്പനിയുടെ വാദം ജസ്റ്റിസ് അലക്സാണ്ടർ തോമസ് തള്ളി.
കാണാതായി 7 വർഷം കഴിഞ്ഞാൽ മാത്രമേ ഇന്ത്യൻ എവിഡൻസ് ആക്റ്റ് വകുപ്പ് 108 പ്രകാരം കാണാതായതായി അനുമാനിക്കാൻ കഴിയുകയുള്ളുവെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 2021-ലാണ് 7 വർഷം കഴിഞ്ഞത്. 2019 ൽ തന്നെ പരാതിക്കാരിയായ അമ്മ, മാർഗരറ്റ് ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ചിരുന്നു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചട്ടങ്ങൾ പ്രകാരമുള്ള സർക്കാരിന്റെ സ്പെഷ്യൽ ഇൻഷ്വറൻസ് പദ്ധതിയാണ് ഇതെന്നും വെറുമൊരു സ്വകാര്യ ഇൻഷ്വറൻസ് പദ്ധതിയല്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സർക്കാരാണ് ഇൻഷ്വറൻസ് പ്രീമിയം അടയ്‌ക്കുന്നത്. ഈ സാഹചര്യത്തിൽ ക്ലെയിം അനുവദിക്കുന്നത് സംബന്ധിച്ച് ഇൻഷ്വറൻസ് കമ്പനി എത്രയും വേഗം തീരുമാനമെടുക്കണമെന്നും 2 മാസത്തിനുള്ളിൽ പരാതി പരിഹരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു..















